കുമളിയിൽ വൃദ്ധയായ അമ്മ അനാഥയായി മരിച്ച സംഭവത്തിൽ സർക്കാർ ജോലിക്കാരായ മക്കളെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് സൂചന. അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയവെ മരിച്ച കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ മരണത്തിലാണ് മക്കളായ കുമളി കേരള ബാങ്ക് ജീവനക്കാരൻ സജി (55 ) സഹോദരി സിജി (50) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. മുതിർന്ന പൗരൻമാരേയും മാതാപിതാക്കളേയും അവഗണിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് കുമളി പൊലീസ് അറിയിച്ചു.
മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി രോഗശയ്യയിലായി കോട്ടയം മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. പൊലീസും നാട്ടുകാരും വാർഡ് മെമ്പറും അടക്കമുള്ളവരുടെ സഹായത്തോടെ വെള്ളിയാഴ്ചയാണ് അന്നക്കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചശേഷം എസ് ഐ പല തവണ മകനെ വിളിച്ചെങ്കിലും വളർത്തുനായക്ക് ചോറ് കൊടുക്കാനുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. മരണശേഷം ചടങ്ങുകളിലും മകൻ ജനക്കൂട്ടത്തിന് പിന്നിൽ നിന്ന ശേഷം പൊതുജനങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കുന്നതിനിടെ അവരിലൊരാളായി അവർക്കിടയിലൂടെ സ്വന്തം അമ്മക്ക് ആദരാഞ്ജലി അർപ്പിച്ചു മടങ്ങുകയായിരുന്നു.
കുമളി പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരിയായ സിജിയെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. മകൻ സജി കളക്ഷൻ ഏജന്റായാണ് ജോലി ചെയ്യുന്നത്. സജി ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് വിവരം.