ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ സാമൂഹ്യപ്രവർത്തകനെ ഭീകരർ വെടിവച്ചുകൊലപ്പെടുത്തി. ഗുലാം റസൂൽ എന്നയാളെയാണ് ഭീകരർ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. ഇന്നലെയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ ഗുലാം റസൂലിനെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തെ എന്തിനാണ് വെടിവെച്ചത് എന്നതുള്‍പ്പെടുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഭീകരർക്കെതിരെ കടുപ്പിച്ചിരിക്കുകയാണ് സുരക്ഷാസേന. ജമ്മു കശ്മീരിൽ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ അടക്കമുള്ള ഭീകരരുടെ വീടുകൾ തകർത്തിരുന്നു. ഉറി ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ ഇന്ത്യ വെള്ളം തുറന്നുവിട്ടതായും റിപ്പോർട്ടുണ്ട്.
ഝലം നദിയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ എത്തിയതിനാൽ പാക് അധീന കശ്മീരിലെ ഹത്തിയൻ ബാല ജില്ലയിലുള്ളവർ ആശങ്കയിലാണ്. അതിനിടെ, മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനം നടത്തി. അറബിക്കടലിലെ നാവികസേനയുടെ കപ്പലുകളിൽ നിന്നാണ് മിസൈൽ പ്രയോഗം നടത്തിയത്.









