തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. സിനിമ മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം രാഷ്ട്രീയക്കാർ കൂടിയാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി റിപ്പോർട്ട് പൂഴ്ത്തി വെച്ചെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.(Sobha Surendan against cm pinarayi vijayan on Hema Committee Report)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നത് സർക്കാരിന്‍റെ കഴിവ് കൊണ്ടല്ല. വിവരാവകാശ കമ്മീഷൻ ധൈര്യത്തോടെ മുന്നോട്ട് വന്നതുകൊണ്ടാണ് ആരാണ് സിനിമയെ നിയന്ത്രിക്കുന്ന അധോലോക സംഘം, ആരാണ് ആ സംഘത്തിന് സഹായം ചെയ്യുന്നതെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിന്‍റെ സാംസ്കാരിക വകുപ്പ് മന്ത്രിയെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണം. അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഉണ്ടോ എന്നും അവർ ചോദിച്ചു.റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്തു വിടാത്തത് ആർക്കു വേണ്ടിയാണ്. കേരളത്തിലെ പൊതുസമൂഹം വേട്ടയാടപെട്ടവരുടെ കൂടെയാണെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മീറ്റി പോർട്ടിലെ പല ഭാഗങ്ങളും ഇപ്പോഴും പുഴ്ത്തി വെച്ചിരിക്കുകയാണ്.ആരെയാണ് പുറം ലോകത്തിന് മുൻപിൽ നിന്ന് മറച്ച് വെക്കാൻ ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു.