കോഴിക്കോട്: ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഇന്നലെ തീപിടിച്ച ചരക്കുകപ്പലിനുള്ളിൽ അപകടകരമായ വസ്തുക്കൾ എന്ന് സ്ഥിരീകരിച്ചു.
പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് കപ്പലിനുള്ളിൽ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണ് ഉള്ളത്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഇത് വലിയ ദുരന്തത്തിന് കാരണമായേക്കും. കപ്പലിനുള്ളിൽ ആസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളും ഉണ്ടെന്നാണ് വിവരം. കപ്പലിൽ154 കണ്ടെയ്നറുകളിൽ അപകടരമായ വസ്തുക്കൾ ഉണ്ട്.
കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന വാന്‍ഹായ് 503 എന്ന ചരക്കുകപ്പലാണ് ഇന്നലെ കേരളതീരത്തിനടുത്ത് വച്ച്തീപിടിച്ചത്.
ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റര്‍ മാറി ഉള്‍ക്കടലിലാണ് കപ്പലിന് തീപിടിച്ചത്.
തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ ഫലിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്.
അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്നറുകൾ കടലിൽ പതിക്കും. അതേസമയം കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൂടി എത്തിയിട്ടുണ്ട്, കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.
സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകൾ ആണ് നിലവിൽ സംഭവസ്ഥലത്ത് ഉള്ളത്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ
കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉൾകടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതൽ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
കടലിൽ പതിച്ച കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാനും സാധ്യതയുണ്ട്. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്.
തീപിടുത്തം ഉണ്ടായ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തന്നെകോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.