തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് സിദ്ധാർത്ഥന്റെ അച്ഛനും അമ്മയും ഗവർണറെ സമീപിച്ചത്. പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.(Sidharthan’s parents give complaint to governor)
രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതിപ്പട്ടികയിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ വിധിക്കെതിരെ സര്‍വ്വകലാശാല അപ്പീൽ നൽകുമെന്നു വൈസ് ചാൻസിലര്‍ പറഞ്ഞു. മതിയായ അറ്റന്‍റൻസ് ഇല്ലാത്തതും പ്രതികൾക്കെതിരെ ആന്റി റാംഗിഗ് കണ്മിറ്റിയുടെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് വിസിയുടെ പ്രതികരണം.