വയനാട്: ബിരുദ വിദ്യാർഥിയായ സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്റിനറി സർവകലാശാലാ ഹോസ്റ്റലിൽ മുഖ്യപ്രതിയുമായി തെളിവെടുപ്പ്. സർവകലാശാലാ ഹോസ്റ്റലിനകത്താണ് തെളിവെടുപ്പ് നടത്തിയത്. പ്രതി സിൻജോ ജോൺസണുമായാണ് പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലിൽ എത്തിയത്. സിദ്ധാർഥന് മർദനമേറ്റ ഹോസ്റ്റലിന്റെ നടുമുറ്റം, 21ാം നമ്പർ മുറി, ഡോർമിറ്ററി എന്നിവിങ്ങളിൽ തെളിവെടുപ്പ് നടത്തി. മർദിക്കാൻ ഉപയോഗിച്ച വയറുകളും ഗ്ലൂഗണ്ണും കണ്ടെടുത്തിട്ടുണ്ട്.
സിദ്ധാർഥന്റെ മരണത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വെറ്ററിനറി സർവകലാശാലയിൽ പരസ്യ വിചാരണ പതിവെന്ന് സൂചന നൽകുന്നതായിരുന്നു റിപ്പോർട്ട്. പ്രശ്‌നങ്ങൾ ഹോസ്റ്റലിൽ തീർക്കുന്ന അലിഖിത നിയമമുണ്ടായിരുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാനെന്ന് പറഞ്ഞാണ് എറണാകുളത്ത് എത്തിയ സിദ്ധാർഥനെ വിളിച്ചുവരുത്തിയത്. ഫോൺകോളിനെ തുടർന്ന് സിദ്ധാർഥൻ മടങ്ങി വരികയായിരുന്നെന്നും റിമാർഡ് റിപ്പോർട്ടിൽ പറയുന്നു.
]നിയമനടപടിയുമായി മുന്നോട്ടു പോയാൽ പൊലീസ് കേസ് ആകുമെന്ന് സിദ്ധാർഥനെ ഭീഷണിപ്പെടുത്തി. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷാണ്. രാവിലെ മുതൽ ഹോസ്റ്റൽ മുറിയിൽ അന്യായ തടങ്കലിൽ വെച്ചു. രാത്രി കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദിച്ചു. ഹോസ്റ്റലിലെ നടുമുറ്റത്ത് വെച്ചും മർദനം നടന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദിച്ചു. കേബിൾ വയർ, ബെൽറ്റ് എന്നിവ ഉപയോഗിച്ചാണ് മർദനം നടന്നത്. പുലർച്ചെ രണ്ട് മണിവരെ പരസ്യവിചാരണ നടത്തി അപമാനിച്ചെന്നും പ്രതികളുടെ പ്രവൃത്തി മരണത്തിന് പ്രേരിപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
Read Also: പേട്ടയിൽ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ, പിടിയിലായത് കൊല്ലത്ത് നിന്ന്