ബെംഗളൂരു: പൊതുവേദിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിലെ ബെൽഗാവിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം നടന്നത്.
സിദ്ധരാമയ്യ പ്രസംഗിക്കാൻ തുടങ്ങവെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. എന്നാൽ പ്രതിഷേധക്കാരെ സഥലത്തുനിന്നും മാറ്റുന്നതിൽ പൊലീസ് പരാജയപ്പെട്ടു.
ഇതോടെയാണ് പരിപാടിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് (എ.എസ്.പി) നാരായൺ ഭാരമാണിയെ വേദിയിലേക്ക് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി തല്ലാനായി കൈ ഓങ്ങിയത്.
വിലക്കയറ്റവുമായി ബന്ധപ്പെട്ട് ബെൽഗാവിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയാണ് നാടകീയ സംഭവം നടന്നത്.
പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞെങ്കിലും സദസിൽ കൂടിയിരുന്ന ചിലർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിക്കുകയായിരുന്നു. വേദിക്ക് അടുത്തുണ്ടായിരുന്ന ബിജെപി വനിത പ്രവർത്തകർ നടത്തിയ പ്രതിഷേധമാണ് പരിപാടിയിൽ തടസമുണ്ടാക്കിയത്.
പരിപാടിയിൽസുരക്ഷാ ചുമതല ഭാരമാണിയ്ക്കായിരുന്നു. സിദ്ധരാമയ്യ ഭാരമാണിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകൾ വിശദീകരിച്ച് കൈ ഓങ്ങിശാസിക്കുകയായിരുന്നു.
അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് ആയ നാരായൺ ഭാരമാണിയെ തല്ലാനായി സിദ്ധരാമയ്യ കയ്യോങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ജനതാദൾ (സെക്കുലർ) മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം അറിയിച്ചു.