തിരുവനന്തപുരം: കസ്റ്റഡി തടവുകാരിയെ ഹോട്ടലിൽ താമസിപ്പിച്ച എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം എസ്‌ഐ ഷെഫിനെതിരെയാണ് നടപടി. സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നു പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് രണ്ടു ദിവസം ഹോട്ടലിൽ താമസിപ്പിച്ചത്.
കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി.
തുടർന്ന് പ്രതിയെ തിരികെ ഹരിദ്വാര്‍ ജയിലിലേക്കു കൊണ്ടുപോകവെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം എസ്‌ഐ ഡല്‍ഹിയിലെ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയശേഷം എസ്‌ഐ മടങ്ങിയതായും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മടക്കയാത്രയ്ക്ക് പൊലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കിയ ഷെഫിൻ വിമാനത്തിലാണ് വന്നത്. പക്ഷേ, ഈ വിവരം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഷെഫിനൊപ്പം പോയ വനിതാ സിപിഒ അടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് അവധിയെടുത്തശേഷം എസ്‌ഐ ഷെഫിൻ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.