കുശുമ്പാണോ അതോ അസൂയയാണോ… ഗില്ലിന്റെ പോസ്റ്റിൽ സഞ്ജുവില്ല! ലോകകപ്പ് ചിത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ കൊമ്പുകോർക്കുന്നു
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ടെസ്റ്റ്–ഏകദിന ടീം നായകൻ ശുഭ്മൻ ഗിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വിവാദത്തിലായി. ചിത്രത്തിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ലെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.
ന്യൂസീലൻഡിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയതിനു പിന്നാലെ ഗിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് വിവാദത്തിന് കാരണമായത്. ലോകകപ്പ് ട്രോഫിയുമായി നിൽക്കുന്ന ടീം ഇന്ത്യയുടെ ചിത്രത്തിൽ ജസ്പ്രീത് ബുംറയ്ക്ക് പിന്നിലായി സഞ്ജു സാംസൺ ഉണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഗിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ സഞ്ജുവിനെ കാണാനില്ലെന്നാണ് ആരോപണം.
ഇതോടെ ഗിൽ മനപ്പൂർവം ചിത്രം എഡിറ്റ് ചെയ്ത് സഞ്ജുവിനെ ഒഴിവാക്കിയതാണോ എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ശക്തമായത്. എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ആരാധകർ യഥാർത്ഥ ചിത്രംയും ഗിൽ പങ്കുവച്ച ചിത്രവും ചേർത്ത് താരതമ്യം ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
ചില ആരാധകർ ഗില്ലിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതോടെ ഗില്ലിന് പകരം വന്നതിന്റെ പകവീട്ടലാണ് ഇതെന്നാണ് ചിലർ ആരോപിക്കുന്നത്. മലയാളി ആരാധകരും ഇംഗ്ലീഷിലും മംഗ്ലീഷിലും പ്രതികരണങ്ങളുമായി രംഗത്തുണ്ട്.
അതേസമയം മറ്റൊരു വിഭാഗം ആരാധകർ ഗിൽ ചിത്രം എഡിറ്റ് ചെയ്തതല്ല എന്ന് വാദിക്കുന്നു. ഒരേ സമയത്ത് എടുത്ത വ്യത്യസ്ത ക്ലിക്കുകളായിരിക്കാം രണ്ട് ചിത്രങ്ങളെന്നും അവർ പറയുന്നു. കുല്‍ദീപ് യാദവ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ പോസിഷനും ട്രോഫിയുടെ സ്ഥിതിയും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാദം.
ഇതിനിടെ വിവാദവുമായി ബന്ധപ്പെട്ട് ശുഭ്മൻ ഗിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
English Summary
A controversy erupted after Indian Test and ODI captain Shubman Gill shared a celebratory photo of the T20 World Cup–winning Indian team on social media. Fans alleged that Malayalam cricketer Sanju Samson was missing from the image Gill posted, even though he appeared in the original team photo behind Jasprit Bumrah. Some users accused Gill of editing the image intentionally, while others argued that the two photos were simply different clicks taken at the same moment. Gill has not responded to the controversy yet.









