ചവിട്ടുപടിയായി ഉപയോഗിച്ചിരുന്ന കല്ലുകൾ എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി വീട്ടുകാർ
വർഷങ്ങളോളം വീട്ടുമുറ്റത്ത് ചവിട്ടുപടിയായി ഉപയോഗിച്ചിരുന്ന സാധാരണ കല്ലുകൾ, ഒരു ദിവസം പെട്ടെന്ന് ഒരു അമൂല്യ വസ്തുവാണെന്ന് കണ്ടെത്തിയാൽ ഏന്തയായിരിക്കും അവസ്ഥ ?
വര്ഷങ്ങളായി ഉപയോഗിച്ചിരുന്ന ചവിട്ടുപടികൾ ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകളുടെ ഫോസിലുകൾ ആണെന്ന് കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ രണ്ട് സഹോദരന്മാർ ആണ് വിചിത്ര സംഭവം അനുഭവിച്ചത്.
ഇരുപത് വർഷത്തിലേറെയായി തങ്ങളുടെ വീട്ടിൽ പടിയായി ഉപയോഗിച്ചിരുന്നത് സാധാരണ പാറകൾ അല്ല.
മറിച്ച് 190 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകളുടെ അമൂല്യമായ അവശിഷ്ടങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇവർ അതിശയത്തിലും ഞെട്ടലിലും ആകുകയായിരുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സിചുവാൻ പ്രവിശ്യയിലെ വുലി ഗ്രാമത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് കണ്ടെത്തിയിരുന്ന ഈ അസാധാരണ പാറകൾക്കു പിന്നിലെ യാഥാർത്ഥ്യം അടുത്തിടെ പുറത്ത് വന്നതാണ്.
നവംബർ 29-ന് ഗവേഷകർ നടത്തിയ വിശദമായ പഠനത്തോടെ, ഈ പാറകളിലെ അടയാളങ്ങൾ ദിനോസർ കാൽപ്പാടുകളുടെ പൂർണ്ണരൂപത്തിലുള്ള ഫോസിലുകളാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന്, ഈ കണ്ടെത്തൽ പ്രാദേശിക മാധ്യമങ്ങളും ദേശിയ വാർത്തകളും വലിയ ശ്രദ്ധയോടെ റിപ്പോർട്ട് ചെയ്തു.
ഈ കഥയുടെ തുടക്കം 1998-ലാണ്. അന്ന് ഡിംഗ് സഹോദരന്മാർ വുലി ഗ്രാമത്തിന്റെ പരിസരത്ത് നിന്നും വ്യത്യസ്തമായി തോന്നിയ രൂപത്തിലുള്ള ചില പാറകൾ കണ്ടെത്തി.
അവയിലെ അടയാളങ്ങൾ സൂക്ഷ്മമായി നോക്കുമ്പോൾ കോഴിയുടെ കാൽപതിപ്പുകളെപ്പോലെയായിരുന്നു. എന്നാൽ, കല്ലുകൾക്ക് അത്ര പ്രാധാന്യമുണ്ടെന്ന് ഇവർക്കറിയില്ലായിരുന്നു.
അതിനാൽ, ആ പാറകൾ വീട്ടിലേക്ക് കൊണ്ടുവന്ന് ചവിട്ടുപടിയായി ഉപയോഗിക്കുക എന്നായിരുന്നു അവരുടെ തീരുമാനം.
ഒരിക്കലും അവർ ചിന്തിച്ചില്ല — തങ്ങൾ ദിവസേന ചവിട്ടിയിറങ്ങുന്ന പടികൾ ജുറാസിക് കാലഘട്ടത്തിന്റെ അവശിഷ്ടങ്ങൾ ആണെന്ന്!
വുലി ഗ്രാമം സിഗോങ് നഗരത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ചൈനീസ് ദിനോസറുകളുടെ വീട് എന്നറിയപ്പെടുന്ന തെക്കൻ സിചുവാൻ ബേസിനിന്റെ ഭാഗമാണ്.
1970-കളിലും 1980-കളിലും ഇവിടെ നടന്ന ഗവേഷണങ്ങൾ ലോകശ്രദ്ധ നേടി. ‘ദശാൻപു മിഡിൽ ജുറാസിക് ദിനോസർ ഫോസിൽ സൈറ്റ്’ കണ്ടെത്തിയതോടെ സിഗോങ് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായി.
അവിടെ ഒരു ദിനോസർ മ്യൂസിയം സ്ഥാപിക്കുകയും നിരവധി അപൂർവ ഫോസിലുകൾ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുകയും ചെയ്തു.
ഡിംഗ് സഹോദരന്മാർ കണ്ടെത്തിയ പാറകൾ നിരവധി വർഷങ്ങളായി അവരുടെ വീടിന്റെ ഭാഗമായിരുന്നെങ്കിലും അവയുടെ യഥാർത്ഥ മൂല്യം തിരിച്ചറിയപ്പെട്ടത് അടുത്തിടെ മാത്രമാണ്.
സഹോദരന്മാരിൽ ഒരാളുടെ മകൾ ഒരു ദിവസം ഈ പാറകളുടെ ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്തു. അതു കണ്ട വിദഗ്ധരുടെ ശ്രദ്ധ ഇത്തിരി നേരത്തിനുള്ളിൽ തന്നെ ആ പാറകളിലേക്ക് തിരിഞ്ഞു.
തുടർന്ന് മ്യൂസിയം ഗവേഷകർ സ്ഥലത്തെത്തി പഠനം നടത്തുകയും കല്ലുകൾ യഥാർത്ഥത്തിൽ ദിനോസറുകളുടെ കാൽപ്പാടുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.
ദിനോസർ ചരിത്രത്തിൽ പുതിയ വെളിച്ചം വീശുന്ന കണ്ടെത്തലാണിത്. ഈ കണ്ടെത്തൽ സാധാരണ ജനങ്ങൾക്കു മാത്രമല്ല, ഫോസിൽ ഗവേഷകരക്കും വലിയ ആവേശമാണ്.
കാരണം, താമസവീടിന്റെ ഭാഗമായിത്തന്നെ നിലകൊണ്ടിരുന്ന ഈ ഫോസിലുകൾ ജുറാസിക് കാലഘട്ടത്തിലെ ജീവികളുടെ ചലനശൈലി, സാന്നിധ്യം, ആനാട്ടമി എന്നിവയെക്കുറിച്ച് കൂടുതൽ പഠിക്കാൻ സഹായിക്കും.
എന്നാൽ ഡിംഗ് സഹോദരന്മാർക്ക് ഇതൊരു ശുദ്ധ ആശ്ചര്യവും അതിലുപരി ഒരു ഞെട്ടലുമായിരുന്നു. ഇത്രയും കാലം അവർ സാധാരണ പാറകൾ തന്നെയെന്ന് കരുതി ചവിട്ടിനടന്നത് ലോകചരിത്രപരമായ അമൂല്യ ഫോസിലുകളിലാണെന്ന് തിരിച്ചറിഞ്ഞതോടെ അവർ അത്ഭുതപ്പെട്ടു.
നിരവധി വർഷങ്ങളായി അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ഈ പടികൾ ഭൂമിയിലെ പുരാതന ജീവജാലങ്ങളുടെ സാന്നിധ്യത്തിന്റെ തെളിവുകൾ ആയിരുന്നുവെന്നു അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല.









