കൊച്ചിയിൽ നിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. യാത്രക്കപ്പൽ പുറത്തിറക്കാൻ രണ്ട് ഏജൻസികളെ സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് സഹകരണ-തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു. (UAE-Kerala passenger ship service launch soon)
കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പൽ ഒരുക്കും. 200 ൽ കുറയാത്ത യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കപ്പലുകളാണ് സർവീസിനായി പരിഗണിക്കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് പരമാവധി മൂന്നരദിവസം കൊണ്ട് ദുബായിൽ എത്തിച്ചേരാനാവുമെന്നാണ് കരുതുന്നത്. ഇതിനായി 12 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പതിനായിരം രൂപയിൽ താഴെയാവും ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് വേണമെന്ന ആവശ്യം പല കോണുകളിൽ നിന്ന് ഉയർന്ന് വന്ന സാഹചര്യത്തിലാണ് നടപടി. സീസനനുസരിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ കൊള്ളയിൽ നിന്ന് പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ഇതൊരു രക്ഷയാകും എന്നാണ് കരുതുന്നത്.
കേരളത്തിൽ നിന്നുള്ള വിഭവങ്ങൾ വൻതോതിൽ ഗൾഫ് നാടുകളിൽ എത്തിക്കാനും കപ്പൽസർവീസ് യാഥാർത്ഥ്യമാകുന്നതോടെ കഴിയും. നിലവിൽ കേരളത്തിൽ നിന്നുള്ള കാർഷിക വിളകൾ ഉൾപ്പടെയുള്ളവ ഗൾഫിൽ എത്തിക്കാൻ വിമാനസർവീസുകൾ കുറവാണ്. കപ്പൽ സർവീസ് നടപ്പിൽ വരുന്നതോടെ ടൂറിസം രംഗവും ഉഷാറാവും എന്നാണ് കരുതുന്നത്.
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിൻ്റെ 12 ടൺ മൂല്യവർധിത കാർഷിക ഉൽപന്നങ്ങളുടെ ആദ്യ കണ്ടെയ്‌നർ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ ഫ്ലാഗ് ഓഫ് ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖം ആരംഭിക്കുന്നതോടെ ടൂറിസം, കയറ്റുമതി തുടങ്ങി വിവിധ മേഖലകളിൽ സഹകരണ മേഖല സജീവമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More: ഒടുവിൽ കേരളവും വഴങ്ങി; പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇനി മുതൽ ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’
Read More: വീണ്ടും വിമാനത്തിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിൽ