തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ മാതാവ് ഷെമീന ആദ്യമൊഴി നൽകി. അഫാൻ തന്നെ അക്രമിച്ചതാണെന്നും ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടായിരുന്നെന്നും ഷെമീന വെളിപ്പെടുത്തി. കിളിമാനൂര്‍ എസ്എച്ച്ഒയ്ക്ക് ആണ് അവർ മൊഴി നൽകിയത്.
ആക്രമം നടന്ന ദിവസം 50,000 രൂപ തിരികെ നല്‍കേണ്ടിയിരുന്നു. ഈ പണം ചോദിച്ച് ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. തുടർന്ന് തിരികെ വീട്ടിലെത്തിയ മകന്‍ ആദ്യം തന്റെ കഴുത്ത് ഞെരിച്ച് ചുവരില്‍ തലയിടിപ്പിച്ചു. ഇതോടെ തന്റെ ബോധം നഷ്ടമായെന്നും ഷെമീന പറഞ്ഞു.
ബോധം വന്നപ്പോള്‍ അഫാന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതിനാല്‍ യൂട്യൂബില്‍ ഇളയമകനെക്കൊണ്ട് പലതും സെര്‍ച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീന പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ആശുപത്രി വിട്ട ഷെമീന ഭര്‍ത്താവ് റഹീമിനൊപ്പം അഗതിമന്ദിരത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനു പിന്നാലെ അഫാനെ ജയിലിലേക്കു മാറ്റി.
അതിനിടെ തെളിവെടുപ്പിനെത്തിച്ച അഫാനെ കാണാന്‍ റഹീം റോഡില്‍ കാത്തു നിന്നത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. പേരുമലയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് ഫര്‍സാനയെ ബൈക്കില്‍ കയറ്റിയ സ്ഥലത്തേക്ക് അഫാനെ കൊണ്ടുപോകുന്ന വഴിയിലാണ് റഹീം കാത്തുനിന്നിരുന്നത്.