തിരുവനന്തപുരം: പാറശാല ഷാരോൺരാജ് വധക്കേസിൽ പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്നാണ് ഹർജിയിൽ പ്രതിയുടെ ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന് വാദം.
എന്നാൽ ഹൈക്കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. അഭിഭാഷകന്‍ ശ്രീറാം പറക്കാട്ടാണ് ഗ്രീഷ്മയ്ക്കായി ഹര്‍ജി നൽകിയത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് ഹര്‍ജിക്കാര്‍. പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2022 ഒക്ടോബര്‍ 14-ന് ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.