വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു
തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുന്നു. ചാലക്കുടി, മുരിങ്ങൂർ എന്നിവിടങ്ങളിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു.
എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാള വഴിയാണ് തിരിച്ച് വിടുന്നത്. യാത്രക്കാർക്ക് പോട്ട, കൊമ്പൊടിഞ്ഞാമക്കൽ, അഷ്ടമിച്ചിറ വഴി എറണാകുളത്തേക്ക് പോകാം. ഗതാഗതം നിയന്ത്രിക്കുന്നതിനായി ചാലക്കുടി പോട്ട പാലത്തിന് സമീപം പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
അതേസമയം മുരിങ്ങൂർ ഭാഗത്തും പാലത്തിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ പാലത്തിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.
എറണാകുളത്തേക്കുള്ള വണ്ടികൾ മാള കാടുകുറ്റി വഴിയാണ് തിരിച്ചു വിടുന്നത്. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ പോലീസ് ശ്രമങ്ങൾ തുടരുകയാണെന്നും വാഹനവുമായെത്തുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കുരുക്കഴിയാതെ മുരിങ്ങൂർ, തൃശൂർ- മണ്ണൂത്തി ദേശിയ പാത; രൂക്ഷ ഗതാഗത പ്രതിസന്ധി
തൃശൂർ: മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ജനജീവിതം സ്തംഭിപ്പിച്ചു. മുരിങ്ങൂർ മുതൽ പോട്ട വരെയുള്ള ഏകദേശം അഞ്ചു കിലോമീറ്റർ ദൂരത്ത് വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തി.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ തടിയുമായി വന്ന ലോറി അടിപ്പാത നിർമ്മാണ സ്ഥലത്തിന് സമീപമുള്ള കുഴിയിൽ കുടുങ്ങി മറിഞ്ഞതാണ് പ്രശ്നത്തിന് തുടക്കമായത്.
തുടർന്ന് റോഡിൽ ചിതറിക്കിടന്ന തടിക്കഷണങ്ങൾ നീക്കം ചെയ്യാൻ പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് പ്രവർത്തിച്ചുവരുന്നു.
സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ ചാലക്കുടി നഗരസഭാ അധ്യക്ഷൻ ശിബു വാലപ്പൻ, റോഡ് നിർമ്മാണ കരാർ കമ്പനിക്കെതിരെ കർശന നടപടി വേണമെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
യാത്രക്കാരെ പ്രാദേശിക വഴികളിലേക്ക് വഴിതിരിച്ചുവിടുന്നത് അവിടത്തെ സുരക്ഷയ്ക്കും സാധാരണ ജനജീവിതത്തിനും ഭീഷണിയാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യാത്രയിൽ കുടുങ്ങിയവർ ദുരിതാനുഭവങ്ങൾ പങ്കുവെച്ചു. പുലർച്ചെ നാലിന് യാത്ര തിരിച്ച ലോറി ഡ്രൈവർ രാവിലെ ഏറെ വൈകിയാണ് പ്രഭാതഭക്ഷണം കഴിക്കാൻ കഴിഞ്ഞത്. കുടിവെള്ളം കിട്ടാതെ കുട്ടികളടക്കം വാഹനങ്ങളിൽ ദുരിതമനുഭവിക്കുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.
ഇത്തരത്തിലുള്ള ഗതാഗതക്കുരുക്ക് പതിവായതിനാൽ യാത്രകൾക്ക് മണിക്കൂറുകൾ മുൻകൂട്ടി മാറ്റിവെക്കേണ്ടിവരുന്നുവെന്നു പ്രദേശവാസികൾ വ്യക്തമാക്കി. കരുവന്നൂർ ചെറിയ പാലം മേഖലയിലെ ശോചനീയമായ റോഡ് നിലയും അവർ ചൂണ്ടിക്കാട്ടി.
ഗതാഗതക്കുരുക്കിന്റെ ആഘാതം സാധാരണ യാത്രക്കാർക്ക് മാത്രമല്ല, അത്യാഹിത സാഹചര്യങ്ങളിലും അപകടകരമാണ്.
കരുവന്നൂരിൽ വെള്ളം നിറഞ്ഞ കുഴിയിൽ കുടുങ്ങി രോഗിയെ കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് കേടാകുകയും, മറ്റൊരു ആംബുലൻസ് എത്തിച്ചാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നതും ഗുരുതര സ്ഥിതിവിശേഷം വെളിവാക്കുകയുമായിരുന്നു.
Summary: Severe traffic congestion continues on National Highway 544, with major blocks reported at Chalakudy and Muringoor. Vehicles heading towards Ernakulam are being diverted via Mala route to ease traffic flow.