മാഞ്ചസ്റ്ററിൽ മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ പ്രതിക്ക് കടുത്തശിക്ഷ
മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്സ് അച്ചാമ്മ ചെറിയാനെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ വിധി നിയമലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
ഈ ക്രൂരകൃത്യം ചെയ്ത പ്രതി റൗമോൺ ഹക്കിന് 28 വർഷത്തെ കഠിനതടവാണ് മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതി വിധിച്ചത്.
ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഗൗരവകരമായി കാണുമെന്ന ശക്തമായ സന്ദേശമാണ് ഈ വിധിയിലൂടെ കോടതി നൽകിയിരിക്കുന്നത്.
ശിക്ഷാകാലയളവിൽ 22 വർഷം പ്രതി നേരിട്ട് ജയിൽവാസം അനുഭവിക്കണം. ബാക്കി ആറ് വർഷം കർശനമായ നിരീക്ഷണമടക്കമുള്ള ലൈസൻസ് വ്യവസ്ഥകളിലായിരിക്കും ഇയാൾ കഴിയേണ്ടി വരിക.
കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ഈ സംഭവം യുകെയിലെ മലയാളി സമൂഹത്തെയും ആരോഗ്യമേഖലയെയും ഒരുപോലെ നടുക്കിയ ഒന്നായിരുന്നു.
മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്ന റൗമോൺ ഹക്കിനെ മാനസികാരോഗ്യ നിയമപ്രകാരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
സംഭവദിവസം രാത്രി ഷിഫ്റ്റിലുണ്ടായിരുന്ന അച്ചാമ്മ ചെറിയാൻ, ഹക്കിന്റെ ആരോഗ്യനില പരിശോധിക്കുകയും ലഹരിയുടെ പിൻവാങ്ങൽ ലക്ഷണങ്ങൾ കുറയ്ക്കാനുള്ള മരുന്ന് വേണോ എന്ന് സ്നേഹപൂർവ്വം അന്വേഷിക്കുകയും ചെയ്തു.
എന്നാൽ മരുന്നിന് പകരം ലഹരി പദാർത്ഥമായ മെതഡോൺ വേണമെന്നായിരുന്നു ഹക്കിന്റെ ആവശ്യം. ശാസ്ത്രീയമായ കാരണങ്ങളാൽ അത് നൽകാൻ സമയമായിട്ടില്ലെന്ന് അച്ചാമ്മ വ്യക്തമാക്കിയതാണ് പ്രതിയെ ചൊടിപ്പിച്ചത്.
തന്റെ ജോലിയിൽ മുഴുകി മറ്റു രോഗികളെ പരിചരിക്കാൻ അച്ചാമ്മ തിരിഞ്ഞു നടന്ന നിമിഷമാണ് ഹക്ക് ആക്രമണം അഴിച്ചുവിട്ടത്.
പോക്കറ്റിൽ ഒളിപ്പിച്ചു വെച്ചിരുന്ന കത്രികയുമായി പാഞ്ഞടുത്ത പ്രതി യാതൊരു പ്രകോപനവുമില്ലാതെ അവരുടെ കഴുത്തിലും തലയിലും മുഖത്തും ക്രൂരമായി കുത്തി.
മാരകമായി പരുക്കേറ്റ് ചോരയിൽ കുളിച്ചു വീണ അച്ചാമ്മയെ സഹപ്രവർത്തകർ സമയത്തിന് ഇടപെട്ടതുകൊണ്ട് മാത്രമാണ് മരണത്തിൽ നിന്നും രക്ഷിക്കാനായത്.
ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റിയ അവരെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് വിധേയയാക്കിയിരുന്നു. ആക്രമണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്.
ഇരുപത് വർഷത്തിലധികം നഴ്സിങ് പരിചയമുള്ള അച്ചാമ്മ സഹപ്രവർത്തകർക്കും രോഗികൾക്കും ഒരുപോലെ പ്രിയപ്പെട്ടവളായിരുന്നു.
എന്നാൽ ഈ ആക്രമണം അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. തലയ്ക്കും കഴുത്തിനും പുറമെ കൈത്തണ്ടയ്ക്കും ഏറ്റ മാരകമായ പരുക്ക് കാരണം അവരുടെ കൈയുടെ സ്വാധീനം ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്.
ഏറെ സ്നേഹത്തോടെ ചെയ്തിരുന്ന നഴ്സിങ് ജോലി ഇനിയൊരു കരിയറായി തുടരാൻ കഴിയാത്ത അവസ്ഥയിലാണ് അവർ ഇന്ന്.
കൃത്യനിർവ്വഹണത്തിനിടെ സ്വന്തം ജീവൻ പണയപ്പെടുത്തി രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഈ വിധി അല്പമെങ്കിലും നീതി ഉറപ്പാക്കുന്നു.









