മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് 17 കിലോമീറ്റർ; ഇറച്ചിക്കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട് യജമാനനെ തേടി ആ 7 നായകൾ നടത്തിയ ‘അത്ഭുത യാത്ര’!
ഇറച്ചിക്കായി പിടിക്കപ്പെട്ട 7 വളർത്തുനായകൾ 48 മണിക്കൂറിൽ 17 കിലോമീറ്റർ നടന്ന് സ്വന്തം വീട്ടിലെത്തിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ. വിശ്വസ്തതയും ജീവൻ രക്ഷിക്കാനുള്ള പോരാട്ടവും ചേർന്ന അപൂർവ കഥ.
ചൈനയിൽ ഇറച്ചിക്കായി പിടിക്കപ്പെട്ട 7 വളർത്തുനായകൾ രക്ഷപ്പെട്ട്, 48 മണിക്കൂർ നീണ്ട കഠിന യാത്രയ്ക്കൊടുവിൽ സ്വന്തം യജമാനനെ കണ്ടെത്തിയതാണ് ഈ വൈറൽ കഥ.
ഹൈവേ വഴി വരിവരിയായി നീങ്ങുന്ന നായകളുടെ ദൃശ്യങ്ങൾ പ്രദേശവാസിയാണ് പകർത്തിയത്. തെരുവുനായകളിൽ നിന്ന് വ്യത്യസ്തമായി പരസ്പരം കരുതലോടെ, ലക്ഷ്യബോധത്തോടെ നീങ്ങിയ ഈ സംഘത്തിൽ ജർമൻ ഷെപ്പേർഡ്, കോർഗി, ഗോൾഡൻ റിട്രീവർ, ലാബ്രഡോർ, പെക്കിനീസ് തുടങ്ങിയ വിവിധയിനങ്ങൾ ഉൾപ്പെട്ടിരുന്നു. ഒരാൾക്ക് പരിക്കേറ്റ അവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
യാത്രയ്ക്കിടെ പലരും സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും, ലക്ഷ്യത്തിലേക്കുള്ള തിരക്കിലാണ് നായകൾ മുന്നേറിയത്. വളർത്തുമൃഗ സംരക്ഷണ സംഘടന ഡ്രോണുകളുടെ സഹായത്തോടെ ഇവരുടെ യാത്ര നിരീക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
ഏകദേശം 48 മണിക്കൂർ നീണ്ടുനിന്ന ഈ മടക്കയാത്രയിൽ 17 കിലോമീറ്റർ പിന്നിട്ട്, ഒടുവിൽ ഇവർ യഥാർത്ഥ ഉടമകളുടെ അരികിലെത്തി. കവർച്ചക്കാരുടെ വാഹനത്തിൽ നിന്ന് രക്ഷപ്പെട്ട് ‘വീട്ടിന്റെ മണം’ പിന്തുടർന്ന് നടത്തിയ ഈ അതിസാഹസിക യാത്ര ലോകമെമ്പാടുമുള്ള ആളുകളെ ആവേശഭരിതരാക്കുകയാണ്.
English Summary
In a remarkable incident from China, seven pet dogs escaped from meat traffickers and walked nearly 17 km over 48 hours to reunite with their owners. The group, including breeds like German Shepherd, Corgi, Labrador, and Golden Retriever, showed extraordinary loyalty and determination. Their journey, monitored by an animal rescue group using drones, has gone viral on social media.









