യു.കെ.യിൽ ഏവിയൻ ഇൻഫ്‌ളുവൻസ എന്ന വിനാശകരമായ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനി പ്രതിരോധ മേഖലകൾ പ്രഖ്യാപിച്ചു. പക്ഷിപ്പനി കേസുകൾ വർധിക്കുന്നതും കാട്ടുപക്ഷികൾക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് അധികൃതർ അറിയിച്ചു. Serious bird flu virus spreading in UK.
കിഴക്കൻ ഇംഗ്ലണ്ടിലെ ചില കൗണ്ടികളിൽ വളർത്തുപക്ഷികളെ ക്വാറന്റയിൻ ചെയ്യണമെന്ന് നിർദേശം വന്നിട്ടുണ്ട്. പക്ഷികളെ നോക്കുന്നവർ പാദരക്ഷകളും കൈകളും വൃത്തിയായി സൂക്ഷിക്കണം, പക്ഷിപ്പനി കേസുകളുടെ ഭൂരിഭാഗവും കിഴക്കൻ ഇംഗ്ലണ്ടിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിനിടെ വാക്‌സിൻ നൽകാൻ അനുവദിക്കണമെന്ന് കോഴിഫാം ഉടമകൾ സർക്കാരിനോട് അഭ്യർഥിച്ചെങ്കിലും നടപടി ഉണ്ടായില്ല. പക്ഷികളെ കൊന്നൊടുക്കുന്നതാണ് വൈറസ് പടരാതിരിക്കാനുള്ള ഫലപ്രദമായ മാർഗമെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടുതന്നെ പ്രതിരോധ കുത്തിവെയ്്പുകൾ യു.കെ.യിൽ അനുവദനീയമല്ല.
പക്ഷിപ്പനിമൂലം മനുഷ്യർക്ക് അപകട സാധ്യത വലിയതോതിൽ ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ. കോഴിയിറച്ചിയും മുട്ടയും നന്നായി വേവിച്ച് വേണം കഴിക്കാനെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.









