എംആർഐ സെന്ററിൽ നടന്ന ഗുരുതരമായ അപകടം
യുഎസിലെ വെസ്റ്റ്ബറിയിലെ നസ്സാവു ഓപ്പൺ എംആർഐ സെന്ററിൽ നടന്ന ഗുരുതരമായ അപകടം വൈറലാകുന്നു. ജൂലൈ 16-നു വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
എംആർഐ യന്ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കെ 61-കാരനായ ഒരാൾ, വലിയൊരു ലോഹ ചെയിൻ കഴുത്തിൽ ധരിച്ച് മുറിയിലേക്ക് പ്രവേശിക്കുകയും യന്ത്രത്തിന്‍റെ ശക്തിയേറിയ കാന്തിക വലയത്തിൽ പെട്ട് യന്ത്രത്തിലേക്ക് വലിച്ചെച്ചെടുക്കപ്പെടുകയുമായിരുന്നു.
നസ്സാവു കൗണ്ടി പൊലീസ് വകുപ്പ് നൽകിയ വിവരമനുസരിച്ച്, കാന്തം സജീവമായപ്പോൾ ലോഹ ചെയിന്‍ വലിച്ചെടുത്തത് പോലെ ഇയാൾ യന്ത്രത്തിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടു.
ഉടൻ തന്നെ അതിനൊപ്പം മുറിയിൽ ഉണ്ടായിരുന്ന നേഴ്സുമാർ യന്ത്രം ഓഫ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, വലിയ ലോഹവസ്തു ധരിച്ച ഒരാൾ എങ്ങനെ എംആർഐ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയം മുറിയിലേക്ക് പ്രവേശിച്ചു എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.
അദ്ദേഹം രോഗിയാണോ, സ്കാനിംഗിനായി എത്തിയ ആളാണോ എന്നതിന്റെ സാധ്യതകൾക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ പേര് പ്രസിദ്ധീകരിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്.
എംആർഐ (മാഗ്‌നറ്റിക് റെസൊനൻസ് ഇമേജിംഗ്) യന്ത്രം അതിവിശാലവും ശക്തിയേറിയ കാന്തങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
യന്ത്രം ഓണാക്കുന്നതോടെ മെഷിൻ സജീവമാകുകയും, മുറിയിലുളള ഏതു ലോഹ വസ്തുവിനെയും ശക്തിയായി വലിച്ച് അടുപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ലോഹ വസ്തുക്കളോട് കൂടി എംആർഐ റൂമിൽ കയറുന്നത് വളരെയധികം അപകടകരമാണ്.
ജീവൻ്റെ ഒരു തുള്ളിക്ക് പൊന്നുംവില
അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന മുലപ്പാല്‍ വിറ്റ് ദിവസം 1,000 ഡോളര്‍ (86,000 രൂപയോളം) വരെ സമ്പാദിക്കുന്ന അമ്മമാരുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
എന്നാൽ സംഗതി സത്യമാണ്. യുഎസ്സില്‍ ഇത്തരത്തിൽ നിരവധി അമ്മമാർ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പാലില്ലാത്ത അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനായി വാങ്ങുന്നതാണ് മുലപ്പാല്‍ വില്‍പ്പനയുടെ ഒരു സാധ്യത. ഇവര്‍ മാത്രമല്ല, ബോഡി ബില്‍ഡര്‍മാരും പ്രകൃതിദത്ത സപ്ലിമെന്റായ മുലപ്പാല്‍ വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മുലപ്പാല്‍ വില്‍പ്പനയ്ക്കായി മാത്രമുള്ള വെബ്‌സൈറ്റുകളിലൂടെയും ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെയും ഉള്‍പ്പെടെയാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നവജാതശിശുക്കള്‍ക്ക് നല്‍കുന്നത് ഔണ്‍സിന് അര ഡോളര്‍ (43 രൂപ) ആണ് വില. എന്നാല്‍, ബോഡി ബില്‍ഡര്‍മാര്‍ക്ക് ഇതിന്റെ നാലിരട്ടി, അതായത് ഔണ്‍സിന് രണ്ട് ഡോളര്‍ (172 രൂപ) വില നൽകണം.
ഒരു ദിവസം 800 ഡോളറാണ് (ഏകദേശം 68,881 രൂപ) താന്‍ മുലപ്പാല്‍ വില്‍പ്പനയിലൂടെ സമ്പാദിക്കുന്നതെന്ന് 31-കാരിയായ ഒരു അമ്മ പറയുന്നു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് ഇവര്‍ തന്റെ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇതുവരെ 3,500 ഔണ്‍സ് (103.50 ലിറ്റര്‍) മുലപ്പാല്‍ താന്‍ വിറ്റുവെന്നും യുവതി വ്യക്തമാക്കി.
കഴിഞ്ഞ 10 മാസത്തിനിടെ ഏഴായിരത്തിലേറെ ഔണ്‍സ് മുലപ്പാല്‍ താന്‍ വിറ്റുവെന്നാണ് യുഎസ്സിലെ മറ്റൊരു അമ്മ പറയുന്നത്.
ഫെയ്‌സ്ബുക്കിലൂടെ വാങ്ങുന്നവര്‍ക്ക് ഔണ്‍സിന് ഒരു ഡോളര്‍ നിരക്കിലും മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒന്നര ഡോളറിനുമാണ് ഇവരുടെ വില്‍പ്പന.
വലിയ അളവില്‍, അതായത് 500 ഔണ്‍സോ അതില്‍ കൂടുതലോ ഒന്നിച്ച് വാങ്ങുന്നവര്‍ക്ക് മുക്കാല്‍ ഡോളര്‍ എന്ന നിരക്കിലുമാണ് വില്‍പ്പന എന്ന് യുവതി പറയുന്നു.
ന്യൂഡൽഹി: മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് രാജ്യത്തെ ഫുഡ് റെഗുലേറ്ററുടെ മുന്നറിയിപ്പ്.
മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും മേയ് 24ലെ പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു.
മുലപ്പാലിന്റെ അനധികൃത വാണിജ്യവൽക്കരണത്തിനെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് രാജ്യം.
നിയമലംഘനം കണ്ടെത്തിയാൽ നടത്തിപ്പുക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
മുലപ്പാൽ സംസ്ക്കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടു.
മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിൻ്റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്നു.
തുടർന്ന് ഓൺലൈനിൽ മുലപ്പാൽ ഉൽപ്പന്നങ്ങൾ തിരയുന്നതും സോഷ്യൽമീഡിയകളിൽ പരസ്യം വരുന്നതും വർധിച്ചിരുന്നു.
ദാതാക്കളിൽ നിന്ന് (മുലയൂട്ടുന്ന അമ്മമാർ) ശേഖരിക്കുന്ന പാൽ പ്രോസസ്സ് ചെയ്ത് ശീതീകരിച്ചാണ് വിൽപ്പനയെന്നും പറയുന്നു. എന്നാൽ സർക്കാർ ആശുപത്രികളോട് ചേർന്നുള്ള മിക്ക പാൽ ബാങ്കുകളിലും സാധാരണയായി ഇത് സൗജന്യമായാണ് നൽകുന്നത്.