കൊല്ലം കുണ്ടറയിൽ സൈനികനായ മകന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി അമ്മ . കഴിഞ്ഞ ഡിസംബറിൽ മരിച്ച മുളവന സ്വദേശി തോംസൺ തങ്കച്ചനെ പൊലീസ് മർദിച്ചെന്നാണ് അമ്മയുടെ പ്രധാന ആരോപണം.
സിക്കിം യൂണിറ്റിൽ ഉൾപ്പെട്ട മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ സൈനികൻ കുണ്ടറ മുളവന സാജൻ കോട്ടേജിൽ തോംസൺ തങ്കച്ചന്റെ മരണത്തിലാണ് ദുരൂഹത ആരോപിക്കുന്നത്. സ്ത്രീധനഗാർഹിക പീഡനമെന്ന ഭാര്യയുടെ പരാതിയിൽ കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി ഭാര്യ വീട്ടിൽ നിന്ന് കുണ്ടറ പൊലീസ് തോംസൻ തങ്കച്ചനെ കസ്റ്റഡിയിലെടുത്തിരുന്നു. റിമാൻഡിലായ തോംസൺ പത്തൊൻപതാം തീയതി ജാമ്യത്തിലിറങ്ങിയശേഷം നവംബർ നാലിനാണ് മുളവനയിലെ വീട്ടിലെത്തിയത്.
അവശനിലയിലായ മകനെ അമ്മയാണ് ആശുപത്രിയിലാക്കിയത്. ഡിസംബർ പതിമൂന്നിന് നട്ടെല്ലിന് താഴെയുണ്ടായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വീട്ടിലെത്തി വിശ്രമത്തിലായിരുന്ന മകൻ ഡിസംബർ 27ന് പുലർച്ചെ മരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾക്കു ക്ഷതം ഏറ്റിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മർദിച്ചിരുന്നതായാണ് അമ്മയുടെ പ്രധാന ആരോപണം
അതേസമയം ജയിലിൽ നിന്നിറങ്ങിയശേഷം 16 ദിവസം കഴിഞ്ഞാണ് തോംസൺ വീട്ടിലെത്തിയത്. ഇത്രയും ദിവസം തോംസൺ എവിടെയായിരുന്നുവെന്ന് അമ്മയ്ക്കും അറിയില്ല. തോംസണിന്റെ ഭാര്യവീട്ടുകാരെക്കുറിച്ചും കൂടുതലായി അറിയില്ലെന്നാണ് അമ്മ പറയുന്നത്.