ഫീസ് അടച്ചില്ലെന്നാരോപിച്ച് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. ബംഗളൂരുവിലെ ഓർക്കിഡ് ഇന്‍റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികളാണ് അതിക്രമത്തിന് ഇരയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്കൂളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പുറത്ത് പറയുകയോ പ്രതികരിക്കുകയോ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ട വരുമെന്ന് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും റിപോർട്ടുണ്ട്. School fees not paid; school authorities lock students in dark room
ബാംഗ്ലൂരുവിലെ ഒന്നിലധികം സ്കൂളുകൾക്കെതിരെ രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിനും ചൈൽഡ് സേഫ്റ്റി & പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റിനും ഔപചാരികമായി പരാതി നൽകിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത്തരം സ്‌കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നതും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതും അടക്കമുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഈ അന്യായത്തിനെതിരെ രക്ഷിതാക്കൾ വലിയ പ്രതിഷേധത്തിലാണ്. അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടായ അസാധാരണ നടപടി വിദ്യാർത്ഥികളിൽ വലിയ മാനസിക ആഘാതമുണ്ടാക്കിയെന്നും രക്ഷിതാക്കൾ പറയുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാനമായ രീതിയിൽ മുമ്പും വിദ്യാർത്ഥികൾക്ക് സമാനമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇത്തരം ശിക്ഷാ നടപടികൾ തങ്ങളുടെ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും മാനസികമായി കുട്ടികളെ തളർത്തി കളയുന്നതാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർക്ക് കർശനമായ മുന്നറിയിപ്പാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിൽ അറിയിക്കണമെന്ന് സധികൃതർ പറഞ്ഞു.