രാഹുല്‍ ഗാന്ധി നേരില്‍ കണ്ട് സംസാരിച്ചിട്ടും മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കിയിട്ടും മോദി സ്തുതി തുടര്‍ന്ന് കോൺഗ്രസ് എംപി ശശി തരൂര്‍.
ഇത്തവണ റഷ്യ – യുക്രൈന്‍ യുദ്ധത്തിന് അറുതി വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെയാണ് തരൂര്‍ പുകഴ്ത്തിയത്.
റഷ്യന്‍ പ്രസിഡന്റിനേയും യുക്രൈയ്ന്‍ പ്രസിഡന്റിനേയും രണ്ടാഴ്ചയ്ക്കിടെ നേരില്‍ കണ്ടത് വലിയ കാര്യമാണെന്നും രണ്ട് രാജ്യവുമായി ഒരേപോലെ ബന്ധം തുടരുന്നത് പ്രധാനമന്ത്രിയുടെ വലിയ വിജയമാണെന്നും തരൂര്‍ പറഞ്ഞു.
മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധമായി പോയി എന്നും തരൂര്‍ ഏറ്റുപറഞ്ഞു. ഡല്‍ഹിയില്‍ നടന്ന റായ്‌സീന ഡയലോഗിലാണ് കോണ്‍ഗ്രസ് എംപി ഇക്കാര്യം പറഞ്ഞത്.
റഷ്യന്‍ യുക്രൈയ്ന്‍ യുദ്ധത്തില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായി പോയി, ഇതില്‍ നാണക്കേടുണ്ട്. മോദിയുടെ നയമായിരുന്നു ശരി. അത് താന്‍ സ്വീകരിക്കുന്നതായും തരൂര്‍ പറഞ്ഞു.
ശശി തരൂരിന്റെ ഈ അഭിപ്രായം ബിജെപി പ്രവർത്തകർ വലിയ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോഴാണ് തരൂരിന് കാര്യങ്ങള്‍ മനസിലാക്കിയതെന്നാണ് ബിജെപിയുടെ പ്രചരണം.
കേരളത്തിലും ബിജെപി ഇതിനെ വലിയ രീതിയിൽ ആയുധമാക്കുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
റഷ്യ – യുക്രൈയ്ന്‍ യുദ്ധം തീര്‍ക്കാന്‍ നടക്കുന്ന മോദിക്ക് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്ര്‌സ് നിരന്തരം പ്രചരിപ്പിക്കുമ്പോഴാണ് ശശി തരൂരിന്റെ പുതിയ നിലപാട് പ്രഖ്യാപനം.