കൊച്ചി: പൊതുനിരത്തിൽ തള്ളിയ മാലിന്യം വിലാസം നോക്കി തിരികെ വീട്ടിലെത്തിച്ച് ശുചീകരണ തൊഴിലാളികൾ. കൊച്ചി കളമശേരിയിലാണ് സംഭവം. പതിനെട്ടാം വാർഡിലെ റോഡരികിലാണ് മൂന്ന് ചാക്ക് മാലിന്യം തള്ളിയത്.
തൃക്കാക്കരയിൽ താമസിക്കുന്നയാളാണ് പൊതുനിരത്തിൽ മാലിന്യമിട്ടത്. തുടർന്ന് നഗരസഭയുടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാർ ജോലിക്ക് എത്തിയപ്പോൾ ചാക്ക് കാണുകയും തുറന്ന് പരിശോധിക്കുകയുമായിരുന്നു. തിരച്ചിലിൽ മാലിന്യത്തിൽ നിന്ന് ഉടമയുടെ വിലാസം ലഭിച്ചു.
പിന്നാലെ മാലിന്യവുമായി ശുചീകരണ തൊഴിലാളികൾ ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ താൻ മറ്റൊരാളുടെ കയ്യിലാണ് മാലിന്യം കൊടുത്തുവിട്ടത്. ഇയാൾ മാലിന്യം വഴിയിൽ കളയുകയായിരുന്നുവെന്നാണ് വീട്ടുടമയുടെ മൊഴി. മുനിസിപ്പൽ നിയമപ്രകാരം ഇയാളിൽ നിന്ന് 15000 രൂപ പിഴ ഈടാക്കുകയും കർശന താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്.
പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊച്ചി നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് എൻഎഡി, സീപോർട്ട്-എയർപോർട്ട് റോഡ് എന്നിവ. ഇവിടെ പരിശോധന തുടരുകയാണ്.