പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരിൽ മുപ്പത് ശതമാനത്തോളം ആളുകളും ദർശനത്തിനെത്തുന്നില്ലെന്ന് റിപ്പോർട്ട്.
വരാൻ കഴിയാത്തവർ ബുക്കിങ് ക്യാൻസൽ ചെയ്യണമെന്ന ദേവസ്വം ബോർഡിന്‍റെ ആഹ്വാനം പാലിക്കപ്പെടാത്തത് വലിയ പ്രതിസന്ധിക്ക് കാരണം. പക്ഷെ, തത്സമയ ബുക്കിങ് ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്.
പ്രതിദിനം എഴുപതിനായിരം ആളുകൾക്ക് മാത്രമാണ് വെർച്വൽ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാൻ കഴിയുന്നത്. എന്നാൽ ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുമ്പ് തന്നെ നവംബർ മാസത്തിലെ ബുക്കിങ് അവസാനിച്ചിരുന്നു.
മുൻകൂട്ടി ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസം പല ദിവസങ്ങളിലും ബുക്ക് ചെയ്തവരിൽ പകുതിയോളം മാത്രമാണ് എത്തിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായത്. നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കും ഉദ്ദേശിച്ച സമയത്ത് ദർശനം കിട്ടുന്നില്ല.
ബുക്ക് ചെയ്തവര്‍ ദർശനത്തിന് വരുന്നില്ലെങ്കിൽ ബുക്കിങ് ക്യാന്‍സൽ ചെയ്യണമെന്ന് നിര്‍ദേശം നൽകിയിട്ടും പാലിക്കപ്പെടുന്നില്ലെന്നും ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.
പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ്ങ് എഴുപതിനായിരത്തിൽ നിന്ന് എൺപതിനായിരം ആക്കി ഉയർത്തണമെന്ന ദേവസ്വം ബോർഡിന്‍റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണിനയിലിരിക്കെയാണ് ബുക്ക് ചെയ്തവർ ദർശനത്തിനെത്താത്ത സാഹചര്യം പുറത്തു വരുന്നത്.
ആകെ മൂന്നിടങ്ങളിൽ തത്സമയ ബുക്കിങ്ങ് സൗകര്യമുണ്ടെങ്കിലും എത്തിയാൽ ദർശനം കിട്ടാതെ മടങ്ങിപോകേണ്ടി വരുമോ എന്ന ആശങ്കയുണ്ട് ചില തീർത്ഥാടകർക്ക്. അങ്ങനെയുള്ളവർക്കാണ് വെർച്വൽ ബുക്കിങ് സ്ലോട്ട് കിട്ടാത്തത് പ്രതിസന്ധിയുണ്ടാക്കുന്നത്. എന്നാൽ, തത്സമയ ബുക്കിങിലൂടെ പതിനായിരത്തിലധികം തീർത്ഥാടകരാണ് ദിവസവും ദർശനത്തിനെത്തുന്നത്.