പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിങ് തീരുമാനത്തിൽ സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ. ഈമാസം 26 ന് പന്തളത്ത് വെച്ചാണ് യോഗം ചേരുക. തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥകാട്ടുന്നുവെന്നാണ് ആരോപണം.(Sabarimala spot booking controversy: Hindu organizations called joint meeting)
സംഘടയുടെ നേതൃത്വത്തിൽ സമരപരിപാടികൾ, ബോധവൽക്കരണം എന്നിവ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉൾപ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചർച്ചചെയ്ത് ഇക്കാര്യം തീരുമാനിച്ചത്. ആർഎസ്എസ് അടക്കം എല്ലാം സംഘടനകളെയും പന്തളത്ത് ചേരുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. സ്പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് ശബരിമലയെ വീണ്ടും സംഘർഷഭരിതമാക്കാനുള്ള ഇടത് സർക്കാരിൻ്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ വി ബാബു പ്രതികരിച്ചു.