വിജയകുമാറിന് പിന്നാലെ ശങ്കർദാസും; അറസ്റ്റ് ഉടൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിന് പിന്നാലെ കെ.പി. ശങ്കർദാസിനെയും ഉടൻ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നീക്കം തുടങ്ങി.
കേസിൽ ആരെയും സംരക്ഷിക്കരുതെന്ന നിലപാട് സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ശക്തമായി ഉയർന്നിരുന്നു.
സിബിഐ അന്വേഷണം വന്നാൽ വൻ രാഷ്ട്രീയ-ഭരണ തലവന്മാർ കുടുങ്ങുമെന്ന വിലയിരുത്തലാണ് പുതിയ നടപടികൾക്ക് പിന്നിൽ.
കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിട്ടും, ബോർഡ് അംഗങ്ങളായിരുന്ന ശങ്കർദാസിനെയും വിജയകുമാറിനെയും ഒഴിവാക്കിയതെന്തെന്ന ഹൈക്കോടതിയുടെ കടുത്ത വിമർശനമാണ് നിർണായകമായത്.
ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ‘വൻതോക്കുകളെ’ ഒഴിവാക്കരുതെന്നും കോടതി വ്യക്തമായ നിർദേശം നൽകിയിരുന്നു.
ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് എൻ. വിജയകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കെ.പി. ശങ്കർദാസ് കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ജാമ്യം തള്ളിയാൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ശങ്കർദാസ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
തന്റെ ഭാഗം കേൾക്കാതെയാണ് കോടതിയുടെ നിരീക്ഷണമെന്നതാണ് വാദം.
കേസിന്റെ അന്വേഷണ ചുമതല രണ്ട് എസ്‌പിമാർക്കാണ് – ശശിധരനും ബിനോയിയും. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.
വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു. അന്വേഷണത്തിന് ആവശ്യമായ എല്ലാ അധികാരങ്ങളും സർക്കാർ നൽകിയിട്ടുണ്ട്.
അതേസമയം, കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഡി. മണിയും തമ്മിൽ ശബരിമലയിലെ ഉരുപ്പടികളുടെ ഇടപാട് നടന്നതായി പ്രവാസി വ്യവസായി മൊഴി നൽകിയിട്ടുണ്ട്.
പഞ്ചലോഹ വിഗ്രഹങ്ങൾ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്നും ഇയാൾ വ്യക്തമാക്കി. ഈ ഇടപാട് തിരുവനന്തപുരത്ത് നടന്നതായാണ് മൊഴി. ഡി. മണിയെ നാളെ ചോദ്യം ചെയ്യാനാണ് എസ്‌ഐടി തീരുമാനം.
ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസ് ഏറ്റെടുക്കാൻ സിബിഐ സന്നദ്ധത അറിയിച്ചതോടെ അന്വേഷണം നിർണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.
English Summary
In the Sabarimala gold theft case, arrest proceedings are expected soon against former Devaswom Board member KP Shankardas, following the arrest of N. Vijayakumar. The Kerala High Court had strongly criticized the exclusion of key board members from the probe, warning against protecting influential figures. With a possible CBI investigation looming, the state government has granted full authority to the SIT, signaling a decisive phase in the high-profile case.
sabarimala-gold-theft-case-shankardas-arrest-cbi-probe
Sabarimala gold theft, KP Shankardas, N Vijayakumar, Devaswom Board, SIT investigation, Kerala High Court, CBI probe, CPM Kerala









