ദേ വ്യവസായി പറഞ്ഞ ഡി മണി; നാട്ടുകാരുടെ സ്വന്തം ഓട്ടോ മണി, ചിലർക്ക് ഇത് ഫിനാൻസ് മണി, മറ്റുചിലർക്ക് പോപ്കോൺ വിറ്റിരുന്ന മണിയേയും ഓർമയുണ്ട്; അപ്പോൾ ശരിക്കും ആരാണീ മണി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിൽ പേര് ഉയർന്നുവന്ന ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു.
തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ഡി.മണിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് എസ്ഐടി പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്.
ബാലമുരുകൻ എന്നതാണ് ഡി.മണിയുടെ യഥാർഥ പേര്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ഡി.മണി വാങ്ങിയെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി സേർച്ച് വാറണ്ടുമായി പരിശോധനയ്ക്ക് എത്തിയത്. കഴിഞ്ഞ ദിവസവും ഡി.മണിയെ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം, ബാലമുരുകന്റെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. വിരുദനഗർ സ്വദേശിയായ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്തിട്ടുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
ഡി.മണിയുടെ അതിവേഗ വളർച്ചയും അന്വേഷണത്തിന്റെ പരിധിയിലാണ്. ഒരുകാലത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാൾ ‘ഓട്ടോ മണി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പിന്നീട് ഫിനാൻസ് സ്ഥാപനം ആരംഭിച്ചതോടെ ‘ഫിനാൻസ് മണി’യായി. ഗോൾഡ് ലോൺ, റിയൽ എസ്റ്റേറ്റ് മേഖലകൾ വഴിയാണ് പിന്നീട് വളർച്ച. തിയേറ്റർ കാന്റീനിൽ പോപ്‌കോൺ വിൽപ്പന നടത്തിയിരുന്ന കാലവും നാട്ടുകാർ ഓർക്കുന്നു.
വെറും ആറു വർഷത്തിനുള്ളിൽ ഉണ്ടായ ഈ വളർച്ച ദുരൂഹമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാന കണ്ണിയാണ് ഡി.മണി.
ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും, ശബരിമലയിലെ ഉന്നതൻ പണം വാങ്ങിയെന്നും വ്യവസായി മൊഴി നൽകിയിരുന്നു.
ഈ വിഗ്രഹങ്ങൾ വാങ്ങിയത് ഡി.മണിയാണെന്നും തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ചായിരുന്നു ഇടപാടുകൾ നടന്നതെന്നും മൊഴിയിലുണ്ട്.
ഡി.മണിയെ ജയലളിതയുമായി ബന്ധമുള്ളവരാണ് പരിചയപ്പെടുത്തിയതെന്നും, പുരാവസ്തു കടത്ത് സംഘത്തിലെ അംഗമായ ഇയാൾക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടെന്നും പ്രവാസി വ്യവസായി ആരോപിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താൻ ശ്രമം നടന്നതായും, കേരളത്തിൽ നിന്ന് ഒന്നിലധികം തവണ പുരാവസ്തു കടത്തിയതായും മൊഴിയിൽ പറയുന്നു. രണ്ട് ദിവസമായി ഡി.മണിയെ എസ്ഐടി സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
താൻ ഡി മണിയല്ല, എംഎസ് മണിയാണെന്ന് ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് എസ്ഐടി ചോദ്യം ചെയ്തയാൾ.
പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്നും ഇയാൾ പറഞ്ഞു.
ഈ മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നു. ഈ വിവരം ചോദിക്കാനാണ് എസ്ഐടി സംഘം എത്തിയത്.
അന്വേഷണ സംഘത്തോട് വിശദമായ മൊഴി നൽകി. പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും എംഎസ് മണി പറഞ്ഞു.
English Summary
The Special Investigation Team (SIT) questioned D. Mani, a key figure named in a businessman’s statement related to the Sabarimala gold smuggling case. Searches were conducted at his residence and business premises in Dindigul, Tamil Nadu.
sabarimala-gold-smuggling-d-mani-sit-interrogation
sabarimala gold smuggling, d mani, sit probe, panchaloha idols, kerala crime news, antiquities smuggling, ramesh chennithala









