പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്.
ഹൈക്കോടതിയുടെ കർശന ഇടപെടലിനെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം (SIT) സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി.
സ്വർണ്ണത്തിന്റെ അളവിലും ഗുണനിലവാരത്തിലും വലിയ ക്രമക്കേട് നടന്നെന്ന സംശയത്തെത്തുടർന്ന്
അതീവ സുരക്ഷാ മേഖലയായ ശ്രീകോവിലിനുള്ളിൽ വരെ പരിശോധനകൾ വ്യാപിപ്പിച്ചിരിക്കുകയാണ്.
ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിൽ തൂണുകൾ അഴിച്ചുമാറ്റി; സ്വർണ്ണ സാംപിളുകൾ ഇനി ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക്
സ്വർണ്ണപ്പാളികളിൽ നടന്ന തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ ശാസ്ത്രീയമായ തെളിവുകൾ ആവശ്യമാണെന്ന ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് അന്വേഷണ സംഘം സാംപിളുകൾ ശേഖരിച്ചത്.
ശ്രീകോവിലിന് ചുറ്റുമുള്ള ഭിത്തിയുടെ ഭാഗങ്ങളും നാല് പ്രധാന തൂണുകളും ഇളക്കിമാറ്റിയാണ് പരിശോധന നടത്തിയത്.
ഈ സാംപിളുകൾ മുംബൈയിലെ പ്രശസ്തമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് (BARC) അയക്കും.
നിലവിലുള്ള സ്വർണ്ണത്തിന് പുറമെ മറ്റ് ലോഹങ്ങൾ ചേർത്തിട്ടുണ്ടോ എന്നും സ്വർണ്ണത്തിന്റെ കൃത്യമായ അളവ് എത്രയാണെന്നും ഇതിലൂടെ വ്യക്തമാകും.
സന്നിധാനത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരുന്നു പരിശോധനാ നടപടികൾ.
തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് സ്വാഭാവിക ജാമ്യം; ദ്വാരപാലക കേസിലെ കുരുക്ക് അഴിയാത്തതിനാൽ ജയിൽവാസം തുടരും
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ റിമാൻഡിലായിരുന്ന തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു.
90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്.
എങ്കിലും ദ്വാരപാലക പ്രതിമകളിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ കൂടി പ്രതിയായതിനാൽ അദ്ദേഹത്തിന് ഉടൻ പുറത്തിറങ്ങാനാവില്ല.
ഈ മാസം 25-ന് ദ്വാരപാലക കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് പ്രതിഭാഗം ലക്ഷ്യമിടുന്നത്.
ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ റിമാൻഡ് നീട്ടി; പ്രതിപ്പട്ടികയിലെ പ്രമുഖർ ഓരോരുത്തരായി ജാമ്യം നേടി പുറത്തേക്ക്
കേസിൽ ഉൾപ്പെട്ട ഉന്നതർക്ക് ഓരോരുത്തർക്കായി ജാമ്യം ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, എൻ. വാസു എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങി.
നാല് പേർക്ക് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നുള്ള സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
എന്നാൽ കേസിൽ ഉൾപ്പെട്ട ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് തിരിച്ചടി നേരിട്ടു. അദ്ദേഹത്തെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു.









