സർക്കാരിന്റെ’ആഗോള അയ്യപ്പ സംഗമം’ ഭരണഘടനാവിരുദ്ധം;നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഹൈന്ദവ സംഘടനകൾ
കൊച്ചി: ശബരിമലയിലെ ആചാര അനഷ്ഠാനങ്ങൾ തകർക്കാൻ നേതൃത്വം നൽകിയ സർക്കാർ ഇപ്പോൾ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് പിന്നിൽ ഗൂഢോദ്ദശമാണുള്ളതെന്നും ഇതിനെതിരെ നിയമപടികൾ ഉൾപ്പെടെയുള്ളവയുമായി തങ്ങൾ മുന്നോട്ടു പോകുമെന്നും ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ എസ്്.ജെ ആർ കുമാർ , വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം. മോഹനൻ, അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് പി. എൻ നാരായണ വർമ്മ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇത് അയ്യപ്പ വിശ്വാസികൾക്കു വേണ്ടിയുള്ള സംഗമമല്ല മറിച്ച് നീരീശ്വരവാദികളെയും യുവതികളെയുമൊക്കെ ശബരിമലയിൽ എത്തിച്ച് വീണ്ടും അശാന്തി സൃഷ്ടിക്കുകയാണോ ഇവർ ആഗോള അയ്യപ്പ സംഗമത്തിലുടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് സംശയുമുണ്ട്. ഒരു മതേതര സർക്കാരിന് ഒരിക്കലും ഏതെങ്കിലും ഒരു മതത്തിലെ ഭക്തജന സംഗമം വിളിച്ചു ചേർക്കാൻ അവകാശമില്ല.
അത്തരം ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. വിശ്വാസികളല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനോ ദേവസ്വം മന്ത്രി വി. എൻ വാസവനോ ഇത്തരത്തിൽ ഭക്ത സംഗമം എങ്ങനെ വിളിച്ചു ചേർക്കാൻ കഴിയും. അങ്ങനെയെങ്കിൽ അവർ ആദ്യം തങ്ങൾ അയ്യപ്പഭക്തരാണെന്ന് പൊതുസമൂഹത്തിനോട് വിളിച്ചു പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
ക്ഷേത്ര വിശ്വാസത്തെയും അതുവഴി ഹിന്ദുക്കളെയും നിരവധി തവണ അപമാനിക്കുകയും സനാതനധർമ്മം ഒരു വൈറസ് ആണെന്നും അത് ഭൂമിയിൽ നിന്നും തുടച്ചുനീക്കേണ്ടതാണെന്നും പറഞ്ഞ ഡി.എം.കെ. നേതാക്കന്മാരായ എം.കെ സ്റ്റാലിനെയും അദ്ദേഹത്തിന്റെ മകനെയുമൊക്കെയാണ് ഇവർ സംഗമത്തിൽ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്.
ഹിന്ദു സംഘടനകളുടെയും അയ്യപ്പഭക്തരുടെയും എതിർപ്പിനെ തുടർന്ന് സ്റ്റാലിൻ പങ്കെടുക്കില്ലെന്നും ഇപ്പോൾ പറയുന്നു. സ്വാമി അയ്യപ്പന്റെ വിശുദ്ധ സന്നിധിയാണ് ശബരിമല. പമ്പ ശബരിമലയുടെ ഭാഗവും തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രവുമാണ്. അവിശ്വാസികൾക്കും സനാതന ധർമ്മത്തിനും ശബരിമലയ്ക്കും എതിരെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് വേദിയൊരുക്കാനുള്ള ഇടമല്ല പമ്പ.
2018-19 ലെ ശബരിമല പ്രക്ഷോഭ സമയത്ത് ആചാരലംഘനത്തിന് ചില യുവതികളെ അണിയിച്ചൊരുക്കി പോലീസ് അകമ്പടിയോടെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ പലവട്ടം ശ്രമിക്കുകയും 2019 ജനുവരി രണ്ടിന് പുലർച്ചെ രണ്ടു വനിതകളെ വേഷപ്രച്ഛന്നരാക്കി പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിക്കുകയും ചെയ്ത് ആചാരലംഘനം നടത്താൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തികൾ ഒരു കാലത്തും ഭക്തജനങ്ങൾ മറക്കില്ല.
തദ്ദേശസ്ഥാപന, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പൊതുജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ് അയ്യപ്പ സംഗമം. ഇത്തരത്തിൽ ഒരു യോഗം വിളിക്കുന്നതിനുമുമ്പ് ശബരിമല ആചാര ലംഘനത്തിന് നേതൃത്വം നൽകിയ പിണറായി വിജയൻ സർക്കാർ മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഹിന്ദു വിരുദ്ധത ചരിത്രസത്യമാണ്
ആചാര സംരക്ഷണത്തിനുവേണ്ടി പ്രക്ഷോഭത്തിൽ ഏർപ്പെട്ട നിരവധി അയ്യപ്പഭക്തർക്ക് എതിരെ കള്ള കേസുകൾ എടുത്ത്, പലരെയും ജയിലിലടച്ച് പീഡിപ്പിച്ച കേരളത്തില ഇടതുപക്ഷ സർക്കാരിന്റെ ഹിന്ദു വിരുദ്ധത ചരിത്രസത്യമാണ്. ശബരിമലയിൽ നടത്തിയ ആചാര ലംഘനത്തിനെതിരെ സമരം നടത്തിയ വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞ കേരള സർക്കാർ ഇതുവരെ ഒരു കേസ് പോലും പിൻവലിച്ചിട്ടില്ല.
അത്തരം എല്ലാ കേസുകളും ഉടൻ പിൻവലിക്കണം. യുവതി പ്രവേശനത്തിന് അനുകൂലമായി കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം അയ്യപ്പ സംഗമം നടത്തുന്നതിന് മുമ്പ് പിൻവലിക്കണം ശബരിമലക്കും അയ്യപ്പഭക്തർക്കും സനാതനധർമ്മ വിശ്വാസികൾക്കും അനുകൂലമായ നിലപാട് എടുക്കാതെ നിയമ വിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമം എന്ന രാഷ്ട്രീയ നാടകത്തിനെതിനെരെ ഹൈന്ദവ വിശ്വാസികളും ഭക്ത ജനങ്ങളും ശക്തമായ നടപടികളുമായി രംഗത്ത് വരുമെന്നും ഇവർ വ്യക്തമാക്കി.
English Summary:
Hindu groups allege Kerala govt has hidden agenda behind organizing Global Ayyappa Meet after earlier attempts to undermine Sabarimala rituals.









