ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല
ശബരിമല ∙ ശബരിമലയിലെ കൊടിമരപ്രതിഷ്ഠയ്ക്കായി കിലോക്കണക്കിന് സ്വർണം ഭക്തർ കാണിക്കയായി നൽകിയതായി അഭിഭാഷക കമ്മിഷണറായ എ.എസ്.പി. കുറുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ താഴികക്കുടങ്ങൾ സ്വർണ്ണം പൂശുന്നതിനായി ആവശ്യപ്പെട്ട സ്വർണം അനുവദിക്കാതിരുന്നതായും റിപ്പോർട്ടിൽ പരാതിയുണ്ട്. ഈ വിഷയത്തിൽ അഭിഭാഷക കമ്മിഷനും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉണ്ടായതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
സുരേഷ് ഗോപി, മോഹൻലാൽ, രഞ്ജി പണിക്കർ, രജപുത്ര രഞ്ജിത് തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളും ഉൾപ്പെടെ നിരവധി ഭക്തർ സ്വർണം സംഭാവന ചെയ്തതായും, ഇത് വാജി വാഹനത്തിനും അഷ്ടദിക് പാലക പ്രതിമയ്ക്കും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
2018 ജൂലൈ ആറിന് കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കണക്കുകൾ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി അന്നത്തെ അഭിഭാഷക കമ്മിഷണറായിരുന്ന എ.എസ്.പി. കുറുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയിലും റിപ്പോർട്ട് നൽകിയിരുന്നു.
ഇരു റിപ്പോർട്ടുകളും പരിശോധിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച്, കൊടിമരപ്രതിഷ്ഠയിലെ സ്വർണക്കണക്കുകളിൽ ഗുരുതര പൊരുത്തക്കേടുകൾ ഉണ്ടെന്ന് വിലയിരുത്തി.
ഭക്തർ നൽകിയ നിരവധി സ്വർണക്കണക്കുകൾ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, 2018-ലെ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ഇത് സാധൂകരിക്കുന്ന വിവരങ്ങൾ നിലവിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കുറുപ്പിന്റെ റിപ്പോർട്ടിൽ കിലോക്കണക്കിന് സ്വർണം ലഭിച്ചതായി പറയുന്നുണ്ടെങ്കിലും, കൃത്യമായ അളവ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, കൊടിമരത്തിൽ ഉപയോഗിച്ച സ്വർണത്തിന്റെ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊടിമരപ്രതിഷ്ഠയ്ക്ക് പുറമേ ആറു താഴികക്കുടങ്ങളും സ്വർണ്ണം പൂശണമെന്ന നിലപാടാണ് കുറുപ്പ് സ്വീകരിച്ചത്. ഇതിനായി ദേവസ്വം ബോർഡിനോട് 600 ഗ്രാം സ്വർണം ആവശ്യപ്പെട്ടെങ്കിലും, തുടക്കത്തിൽ നൽകാൻ ബോർഡ് തയ്യാറായില്ല.
പിന്നീട് സമ്മതിച്ചെങ്കിലും, അധികമായി ആവശ്യപ്പെട്ട 200 ഗ്രാം സ്വർണം നൽകുന്നതിൽ ഉദ്യോഗസ്ഥർ തടസ്സം സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഒടുവിൽ ജ്വല്ലറികളിൽ നിന്നടക്കം മറ്റ് മാർഗങ്ങളിലൂടെ സ്വർണം സമാഹരിക്കേണ്ടി വന്നതായും കുറുപ്പ് രേഖപ്പെടുത്തി.
27 പേർ നൽകിയ സ്വർണം സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നും, രസീതുകൾ നൽകിയിട്ടില്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്. ഓരോ സംഭാവനകർത്താവിനെയും നേരിട്ട് കണ്ട് നൽകിയ സ്വർണത്തിന്റെ അളവ് സ്ഥിരീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഇതിൽ വ്യക്തത ലഭിച്ചില്ലെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും, സംസ്ഥാന വിജിലൻസിന് അന്വേഷണച്ചുമതല നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
English Summary
An advocate commissioner’s report has revealed that devotees donated gold in kilogram quantities for the Sabarimala flagstaff installation. However, discrepancies were found in gold accounting records, with several donations not officially documented. The Kerala High Court observed inconsistencies between reports submitted in 2018 and recent findings, directing verification of donations from 27 individuals. If clarity is not achieved, the court has ordered a criminal investigation by the state vigilance agency.
sabarimala-flagstaff-gold-donation-discrepancy-high-court-report
Sabarimala, flagstaff installation, gold donation, Devaswom Board, Kerala High Court, vigilance probe, temple administration









