ശബരിമലയിൽ ദിവസവേതനക്കാരും ലക്ഷങ്ങൾ കടത്തി? 650 രൂപ ദിവസ വേതനക്കാർ അയച്ചത് ലക്ഷങ്ങൾ; എല്ലാം ഭസ്മവും കുങ്കുമവും കലർന്ന നോട്ടുകൾ; ശാന്തിക്കാരും അന്വേഷണ വലയത്തിൽ
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ജോലി ചെയ്യുന്ന ശാന്തിക്കാരുൾപ്പെടെയുള്ള ദിവസവേതനക്കാർ ലക്ഷക്കണക്കിന് രൂപ സന്നിധാനത്തെ ബാങ്കും പോസ്റ്റ് ഓഫീസും വഴി ബന്ധുക്കളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് അയച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തി.
ആഴ്ചതോറും പത്തായിരം മുതൽ അമ്പതിനായിരം രൂപ വരെ ഇത്തരത്തിൽ കൈമാറ്റം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നൂറിലധികം പേരാണ് ഇത്തരത്തിൽ പണം അയച്ചതെന്ന് കണ്ടെത്തിയതോടെ, ശബരിമലയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വെട്ടിപ്പുകളെന്ന സംശയവും ശക്തമായിട്ടുണ്ട്.
സന്നിധാനത്തെ ബാങ്ക് ശാഖയും പോസ്റ്റ് ഓഫീസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചത്. മകരവിളക്ക് കാലത്താണ് പരിശോധനകൾ ആരംഭിച്ചത്.
ചില ദേവസ്വം ജീവനക്കാരും ഇതേ രീതിയിൽ പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്.
എല്ലാ ദിവസവേതനക്കാരുടെയും അക്കൗണ്ടുകൾ ദേവസ്വം വിജിലൻസ് വിശദമായി പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.
സമഗ്ര പരിശോധനയ്ക്ക് ശേഷം ദേവസ്വം ബോർഡിനും ഹൈക്കോടതിക്കും റിപ്പോർട്ട് സമർപ്പിക്കും. താത്കാലിക ജീവനക്കാരോട് രേഖകളുമായി തിരുവനന്തപുരം ദേവസ്വം വിജിലൻസ് ഓഫീസിൽ ഹാജരാകാൻ മൊബൈൽ ഫോൺ വഴി നിർദേശം നൽകിയിരുന്നെങ്കിലും, ആരും ഹാജരായിട്ടില്ലെന്നാണ് സൂചന.
ശബരിമലയിൽ ദിവസവേതനം 650 രൂപയാണ്. മണ്ഡലകാലത്ത് 42 ദിവസവും മകരവിളക്ക് കാലത്ത് 22 ദിവസവും ഉൾപ്പെടെ ആകെ 64 ദിവസമാണ് സേവനകാലം.
ഇതനുസരിച്ച് മൊത്തം വേതനം ഏകദേശം 42,000 രൂപ മാത്രമാണ്. 2,000 രൂപ അഡ്വാൻസ് ആയി കുറച്ച ശേഷമാണ് തീർത്ഥാടന കാലം കഴിഞ്ഞ് അക്കൗണ്ടിലേക്ക് വേതനം കൈമാറുന്നത്.
അതിനാൽ തന്നെ, ലക്ഷങ്ങൾ രൂപയുള്ള ബാങ്ക് ഇടപാടുകൾ വേതനത്തുക മാത്രമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നാണ് ദേവസ്വം വിജിലൻസിന്റെ നിലപാട്.
ചിലർ എല്ലാ തീർത്ഥാടന കാലത്തും ദിവസവേതനക്കാരായി എത്തുന്നവരാണ്. ഇത്തരക്കാർക്ക് ശബരിമലയിൽ ബോർഡിന്റെ സ്ഥിരം ജീവനക്കാരെക്കാൾ സ്വാധീനം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മുൻവർഷങ്ങളിലെ ബാങ്ക് ഇടപാടുകളും പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു.
പൂജകൾക്കും വഴിപാട് ബുക്കിംഗുകൾക്കും ഇടനിലക്കാരായി ചില താത്കാലിക ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന സംശയവും ശക്തമാണ്. നെയ്യഭിഷേകത്തിന് ജീവനക്കാർ ഇടനില നിൽക്കുന്നതായി നേരത്തെ സംസ്ഥാന വിജിലൻസ് കണ്ടെത്തിയിരുന്നു.
ഇതിൽ മേൽശാന്തിയുടെയും തന്ത്രിയുടെയും സഹായികൾ പ്രധാന കണ്ണികളായി പ്രവർത്തിക്കുന്നുവെന്നാണ് വിലയിരുത്തൽ.
ദേവസ്വം ബോർഡിന്റെ വിലക്ക് ലംഘിച്ച് പല താത്കാലിക ജീവനക്കാരും ഹോട്ടലുകളിലും വിരി വിതരണ കേന്ദ്രങ്ങളിലുമടക്കം മറ്റ് സ്ഥാപനങ്ങളിൽ അധികസമയം ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എന്നിരുന്നാലും, ഇത്തരത്തിലുള്ള ജോലികളിലൂടെ ലക്ഷങ്ങൾ രൂപ അയയ്ക്കാൻ കഴിയില്ലെന്നാണ് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക നിഗമനം.
ശാന്തിക്കാരും അന്വേഷണ വലയത്തിൽ
മേൽശാന്തിയുടെയും തന്ത്രിയുടെയും സഹായികളായി ശബരിമലയിലെത്തുന്ന ശാന്തിക്കാരെയും ദേവസ്വം വിജിലൻസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവരെ ശബരിമലയിലേക്ക് നിയോഗിക്കുന്നത് മേൽശാന്തിയും തന്ത്രിയുമാണെന്നും, ഇതിൽ ദേവസ്വം ബോർഡിന് നേരിട്ടുള്ള നിയന്ത്രണമില്ലെന്നുമാണ് വിശദീകരണം.
ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി നിയമിക്കുന്ന താത്കാലിക ജീവനക്കാരെ അപ്പം–അരവണ വിതരണം, ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട ജോലികൾ, സോപാനം, മാളികപ്പുറം തിരുമുറ്റം വൃത്തിയാക്കൽ, ഉണ്ണിയപ്പം പാക്കിംഗ് തുടങ്ങിയ ചുമതലകൾക്കാണ് വിന്യസിച്ചിരിക്കുന്നത്.
വിജിലൻസ് റിപ്പോർട്ട് ലഭിച്ച ശേഷം ദേവസ്വം ബോർഡ് തുടർനടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചു. ശബരിമല സ്‌പെഷ്യൽ കമ്മിഷണറും വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary
Vigilance officials have found that daily-wage workers, including temple assistants (Shanthikkars), at the Sabarimala shrine transferred large amounts of money—running into lakhs of rupees—through the Sannidhanam bank and post office to accounts held in relatives’ names. Since the official daily wage is only ₹650, the transactions have raised serious suspicion of illegal dealings. The Devaswom Vigilance has launched a detailed probe, including scrutiny of past bank transactions and the role of intermediaries in poojas and offerings. Assistants of the Melshanthi and Thantri have also been brought under the scope of the investigation.
sabarimala-daily-wage-workers-money-transfer-vigilance-probe-shanthikkar
Sabarimala, Devaswom Board, vigilance probe, daily wage workers, Shanthikkar, temple administration, money transfer, Kerala news, Sabarimala scam, temple staff investigation









