മാവേലി സ്‌റ്റോറുകൾ വഴിയുള്ള ശബരി ഇതര ബ്രാൻഡുകളുടെ വിൽപന സപ്ലൈകോ നിർത്തുമെന്ന് റിപ്പോർട്ട്. ശബരി ഉൽപന്നങ്ങളുടെ വിൽപ്പനയിൽ വൻ ഇടിവുണ്ടായ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ശബരി ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി വില്‍പ്പന കൂട്ടാനാണ് നിര്‍ദേശം.
സപ്ലൈകോ ഡിപ്പോയില്‍ സ്റ്റോക്കുള്ള മറ്റ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ മാവേലി സ്റ്റോറുകള്‍ക്ക് കൈമാറാന്‍ പാടില്ല. ജൂലൈ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നേക്കും. അരി, തേയില, കറി പൊടികള്‍ അടക്കം 85 ഇനം ഉല്‍പ്പന്നങ്ങളുണ്ട് ശബരിക്ക്.
അതേസമയം സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മറ്റ് ബ്രാന്‍ഡുകള്‍ വില്‍ക്കാം. സംസ്ഥാനത്ത് 1,630 വില്‍പ്പനകേന്ദ്രങ്ങളാണ് സപ്ലൈകോയ്ക്കുള്ളത്. അതില്‍ 815 എണ്ണം മാവേലി സ്റ്റോറുകളാണ്. പുതിയ തീരുമാനം തിരിച്ചടിയാവുമെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്.