തൃശ്ശൂർ: നവജാത ശിശുക്കളുമായി സഞ്ചരിച്ചിരുന്ന കാറിനു തീപിടിച്ചു. ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ രാത്രി എട്ട് മണിയോടെയാണ് സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. മുരിങ്ങൂർ ഐക്കരപ്പറമ്പിൽ വീട്ടിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്.
കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഉടനെ ഇവർ കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ആദ്യം ഡോറുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അൽപസമയത്തിനുള്ളിൽ ഡോറുകൾ തുറക്കാൻ കഴിഞ്ഞതോടെയാണ് വലിയ ദുരന്തം ഒഴിവായത്.
കാറിൽ നിന്നിറങ്ങിയ കുടുംബം സാധനങ്ങൾ മാറ്റിയതിന് തൊട്ടുപിന്നാലെ തീ ആളിപടരുകയായിരുന്നു. തീപിടുത്തത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു. പുതുക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വിവരമറിഞ്ഞ് പുതുക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മുരിങ്ങൂർ സ്വദേശിയായ പൂഞ്ഞക്കാരൻ ജോസഫ് തങ്കച്ചന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചിരുന്നു.