കൊച്ചി: ചരിത്രത്തിൽ ആദ്യമായി റെക്കോർഡിട്ട് റബ്ബർ വില. റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച വില അനുസരിച്ച് ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് രേഖപ്പെടുത്തിയത്. റബ്ബറിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണ് ഇത്. 2011 ഏപ്രിൽ അഞ്ചിന് ലഭിച്ച 243 രൂപയുടെ റെക്കോർഡാണ് ഇപ്പോൾ തിരുത്തി കുറിച്ചത്.(Rubber prices surge after 13-year hiatus; This is going to 300)
2011ലായിരുന്നു റബ്ബർ വ്യാപാരം ഏറ്റവും മികച്ച നിരക്കിൽ നടന്നത്. അതിനുശേഷം കൂപ്പുകുത്തിയ റബ്ബർ വില ഒരു പതിറ്റാണ്ടിന് ശേഷം ഉയരുന്നതു കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സമീപകാലത്ത് റബ്ബർ വിലയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്രവിലയേക്കാൾ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യൻ വിപണിയിലുള്ളത്.
വിലയിലുണ്ടായ മുന്നേറ്റം കാർഷികമേഖലയിൽ പ്രതിഫലിക്കുന്നുണ്ട്. ഷീറ്റ് റബ്ബറാണ് വാണിജ്യപരമായി നേട്ടമുണ്ടാക്കുകയെന്നും കർഷകർ ലാറ്റക്സിൽനിന്ന് ഷീറ്റ് ഉത്പാദനത്തിലേക്ക് തിരിയണമെന്നും റബ്ബർ ബോർഡ് അറിയിച്ചു. ലാറ്റക്സിനും മികച്ച വിലയാണ് കിട്ടുന്നത്. അതും റെക്കോര്ഡാണ്. 60 ശതമാനം ഡിആർസിയുള്ള ലാറ്റക്സിന് 173 രൂപയാണ് വില.