കോട്ടയം: കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയെ ട്രെയിനിൽ വച്ച് അപമാനിച്ച സംഭവത്തിൽ ആർപിഎഫ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മിഷൻ. ചെങ്ങന്നൂർ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗിരികുമാറിനെതിരെ സ്വീകരിച്ച നടപടിയെന്താണെന്ന് 7 ദിവസത്തിനകം കമ്മിഷനെ അറിയിക്കാൻ ചെങ്ങന്നൂർ പൊലീസിന് നിർദേശം നൽകി. 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് ഭിന്നശേഷി കമ്മിഷൻ അധ്യക്ഷൻ പഞ്ചാപകേശൻ പ്രതികരിച്ചു.(RPF officer insulting visually impaired student; case)
കേരളത്തിൽ ഭിന്നശേഷിക്കാരായ ജനങ്ങൾക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരള സർക്കാർ പിന്നിലാണ്. വിവിധ എൻജിഒകളെ ഏകോപിപ്പിച്ച് കൃത്യമായ പദ്ധതികൾ നടപ്പിൽ വരുത്തണമെന്നും ഭിന്നശേഷി കമ്മിഷൻ അധ്യക്ഷൻ പഞ്ചാപകേശൻ പറഞ്ഞു. ‘കണ്ണുപൊട്ടനാണെങ്കിൽ വീട്ടിലിരിക്കണം, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാനായി ഇറങ്ങി നടക്കരുതെന്നു’മാണ് സുബിനെക്കുറിച്ച് ഗിരികുമാർ പറഞ്ഞത്.
കുറ്റാരോപിതനായ എഎസ്ഐ ഗിരികുമാറിനെ ഫോണിൽ ബന്ധപ്പെട്ട് താക്കീത് നൽകി കേസ് അവസാനിപ്പിക്കാനാണ് എറണാകുളം അഡീഷനൽ പൊലീസ് കമ്മിഷണർ ശ്രമിച്ചതെന്നും ഭിന്നശേഷിക്കാർക്കു സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സൗകര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നതിനെക്കുറിച്ച് യാതൊരു മറുപടിയും ലഭിച്ചില്ലെന്നും പരാതിക്കാരനായ സുബിൻ വർഗീസ് ആരോപിച്ചു.
കഴിഞ്ഞമാസം 20നാണ് ചെങ്ങന്നൂരിൽനിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യാനെത്തിയ സുബിൻ വർഗീസ് എന്ന വിദ്യാർഥിക്ക് ആർപിഎഫ് ഉദ്യോഗസ്ഥനിൽനിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.
Read Also: വീടിനു മുന്നിലെ തോട്ടിൽ വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം