കാസര്‍കോട്: കാസര്‍കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു കവർച്ച നടന്നത്. ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയാൾ വാഹനത്തില്‍ നിന്ന് പണം കൊള്ളയടിച്ചെന്നാണ് സൂചന. സംഭവത്തിന് ശേഷം ഇയാള്‍ ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തില്‍ പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയാണ്.
ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എ.ടി.എമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യ ഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചിരുന്നത്. വാഹനത്തിന്റെ ഏറ്റവും പിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഉപ്പളയിലെത്തിയപ്പോള്‍ ഇവിടെ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകള്‍ ജീവനക്കാര്‍ ഇതില്‍നിന്ന് വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിലെടുത്തുവെച്ചു. തുടര്‍ന്ന് ആദ്യത്തെ 50 ലക്ഷം എ.ടി.എമ്മില്‍ നിറയ്ക്കാനായി ജീവനക്കാര്‍ വാഹനം ലോക്ക് ചെയ്ത് എ.ടി.എം കൗണ്ടറിലേക്ക് പോയി. ഈ സമയം വാഹനത്തിലെ സീറ്റില്‍വെച്ചിരുന്ന 50 ലക്ഷം രൂപ വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് മോഷ്ടിക്കുകയായിരുന്നു.
Read Also: നാരദാ സ്റ്റിങ് ഓപ്പറേഷൻ; മാത്യു സാമുവലിനെ വീണ്ടും ചോദ്യം ചെയ്യാൻ സി.ബി.ഐ