കൊച്ചി: റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ.
വിചാരണ കോടതി തെളിവ് പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു. ഏഴുവർഷം ജാമ്യം ലഭിക്കാതെ പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. പ്രതികൾ പാസ്‌പോർട്ട് കെട്ടിവയ്ക്കണമെന്നും വിചാരണക്കോടതിയുടെ പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കേസിൽ ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവരെ ഇക്കഴിഞ്ഞ മാർച്ച് 30നാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണൻ വെറുതെ വിട്ടത്. മതവിദ്വേഷത്തെ തുടർന്ന് 2017 മാർച്ച് 20ന് മഥൂർ മുഹ്യദ്ദീൻ പള്ളിയിൽ കയറി രാത്രി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.