തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസിയുടെ ചെലവിൽ പുനഃസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.Revenue Minister K Rajan said that the statue of Shaktan Tamburan, which was hit by a KSRTC bus, will be restored at the expense of KSRTC
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇക്കാര്യം ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പ്രതിമയുടെ ശിൽപ്പികളുമായി കൂടിയാലോചിച്ച് എത്രയും വേഗത്തിൽ പ്രതിമ പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷമാണ് മന്ത്രി കെ രാജൻ പ്രതികരണം നടത്തിയത്. തൃശൂർ എംഎൽഎ പി ബാലചന്ദ്രനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ശക്തൻ തമ്പുരാൻ്റെ പ്രതിമ ഇങ്ങനെ തകർന്ന് കിടന്നുകൂടാ. പ്രതിമ പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ ചെയ്ത് നൽകാമെന്ന് കെ എസ് ആർ ടി സി തന്നെ അറിയിച്ചിട്ടുണ്ട്.
പ്രതിമയുടെ ശിൽപ്പി ഉൾപ്പെടെയുള്ള എല്ലാവരുമായി കൂടിയാലോചിച്ച് പ്രതിമ പഴയതു പോലെ പുനസ്ഥാപിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിമ പുനസ്ഥാപിക്കുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് നിയന്ത്രണംവിട്ട കെഎസ്ആർടിസി ലോഫ്ലോർ ബസ് തൃശൂർ ശക്തൻ നഗറിലുള്ള ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറിയത്.
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൂന്നുപേർക്ക് പരുക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല