വാഷിംഗ്ടൺ: മറ്റു രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഫെഡറൽ കോടതിയുടെ ഉത്തരവിന് താൽക്കാലിക സ്റ്റേ. തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതിയുടെ വിധിയാണ് അപ്പീൽ കോടതി സ്റ്റേ ചെയ്തത്.
കേസ് വീണ്ടും ജൂൺ 9 ന് പരിഗണിക്കും. മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെനന്നായിരുന്നു മൂന്നംഗ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്.
തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും ഫെഡറൽ വ്യാപാര കോടതി പറഞ്ഞിരുന്നു. പുതിയ തീരുവ ചുമത്തുന്നതിൽ നിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും വിമർശിച്ചു.
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് നിയമം പ്രസിഡന്റിന് ഒരിക്കലും താരിഫ് ഉയർത്താൻ പരിധിയില്ലാത്ത അധികാരം നൽകുന്നില്ലെന്നും കോടതി പറഞ്ഞു. ഈ വർഷം ഏപ്രില്‍ രണ്ടിനാണ് ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുളള പ്രഖ്യാപനം ട്രംപ് നടത്തിയത്.
20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യന്‍ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവും തീരുവയായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. തുടർന്ന് ഇവയെല്ലാം തത്കാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം വിധിക്കെതിരെ ട്രംപ് സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ താരിഫ് നയങ്ങൾ വഴി മറ്റു രാജ്യങ്ങളെ കൊണ്ട് യുഎസിന് അനുകൂലമായ വ്യാപാര കരാറുകൾ ഉണ്ടാക്കാൻ ട്രംപിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
തൊഴിലവസരങ്ങൾ തിരികെ കൊണ്ടുവരാനും ഫെഡറൽ കമ്മി കുറയ്ക്കാനും ഇത് വഴി സാധിച്ചെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.