കൊച്ചി: സെപ്തംബർമുതൽ റേഷൻകടകളിൽ മണ്ണെണ്ണ വിതരണം നിലയ്ക്കും. മണ്ണെണ്ണ മൊത്ത വ്യാപാരികൾ സ്റ്റോക്കെടുക്കേണ്ടെന്ന് തീരുമാനിച്ചതാണ് കാരണം. ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭിക്കാത്തതിനാലാണ് സ്റ്റോക്ക് എടുക്കാത്തത്.
2024-25 വർഷത്തിലെ മണ്ണെണ്ണ അലോട്ടുമെന്റ് 1944ൽനിന്ന് 780കിലോലിറ്ററായി കുറച്ചിരുന്നു. ഇതോടെ സംഭരണവും വിതരണവും പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. മൂന്നുമാസം കൂടുമ്പോഴാണ് സാധാരണയായി റേഷൻകടകളിൽ മണ്ണെണ്ണ വിതരണം നടക്കുന്നത്. ഇപ്പോൾ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വിതരണം നടക്കുന്നുണ്ട്. അടുത്ത വിതരണം സെപ്തംബറിലാണ്.
പിങ്ക്, മഞ്ഞ (പി.എച്ച്.എച്ച്, എ.എ.വൈ) കാർഡുടമകളാണ് മണ്ണെണ്ണയ്ക്ക് അർഹർ. ഇവർക്ക് മൂന്നുമാസം കൂടുമ്പോൾ അരലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്. എന്നാൽ മണ്ണെണ്ണ വ്യാപാരികൾക്ക് മൂന്നുമാസത്തിൽ ഒരിക്കൽപ്പോലും മണ്ണെണ്ണ അലോട്ടുമെന്റ് ലഭിക്കാറില്ല എന്നതാണ് യാഥാർഥ്യം. ഇതേ തുടർന്ന്ഒരു ലോഡിൽ നിന്ന് തൊഴിലാളികളുടെ ശമ്പളം, കടവാടക, മുടക്കുമുതലിന്റെ പലിശ, ബാങ്ക് പലിശ എന്നിവയെല്ലാം നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികൾ. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ല. 2019നുശേഷം വ്യാപാരികളുടെ കമ്മിഷൻ തുക ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല സംഭരണ ലൈസൻസ് 360 രൂപയിൽ നിന്ന് 12000 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. ഒരുഡിപ്പോ ലാഭകരമായി നടത്താൻ 72കിലോലിറ്റർ മണ്ണെണ്ണ വേണമെന്ന് അഖിലേന്ത്യാതലത്തിൽ നടന്ന പഠനത്തിൽ പറയുന്നു. എന്നാൽ മൂന്നുമാസത്തിലൊരിക്കൽ 12കിലോലിറ്റർ മണ്ണെണ്ണ ലഭിക്കാത്ത ഡീലർമാരാണ് കൂടുതലും. ചില്ലറവ്യാപാരിക്ക് 10 മുതൽ 50 ലിറ്റർ വരെയാണ് അലോട്ടുമെന്റ് ലഭിക്കുന്നത്. ശരാശരി 15കിലോമീറ്റർ ദൂരെ പോയിവേണം മണ്ണെണ്ണ എടുക്കാൻ. ബാഷ്പീകരണനഷ്ടവും കൂടി കണക്കാക്കുമ്പോൾ വ്യാപാരികൾ ഇതിന് തയ്യാറാവുന്നില്ല.