ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു
പോർച്ചുഗലിലെ ലിസ്ബണിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ഗ്ലോറിയ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു. 15 പേർ കൊല്ലപ്പെട്ടു. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 18ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. അഞ്ച് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ട്രാം പാളം തെറ്റിയാണ് അപകടമുണ്ടായത്. സംഭവത്തിൽ വ്യാഴാഴ്ച ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് പോർച്ചുഗൽ.
ലിസ്ബണിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന യെലോ ആന്റ് വൈറ്റ് എല്‍വദോര്‍ ഡെ ഗ്ലോറിയ എന്ന ജനപ്രിയ ട്രാമാണ് പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെ തലകീഴായി മറിഞ്ഞത്.
ട്രെയിനിന്റെ ബ്രേക്കിങ്ങിലെ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. വളവിലെ കെട്ടിടത്തിലിടിച്ചാണ് ട്രാം തലകുത്തനെ മറിഞ്ഞത്.
കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ട്രാം നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിലൊരാള്‍ വെളിപ്പെടുത്തിയത്. ട്രാമിന്‍റെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്തിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പവും പരുക്കേറ്റവര്‍ക്കൊപ്പവും രാജ്യം ഉണ്ടെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
