തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാർത്ഥി അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ഇനിയും ചോദ്യം ചെയ്യാനുണ്ടെന്ന് ബന്ധുക്കൾ. ഐ ക്വിറ്റ് എന്ന് പുസ്തകത്തിൽ എഴുതിയതിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്നും ഫോണിന്റെ ലോക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നുമാണ് ആക്ഷേപം.
അതേസമയം പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.
മൂന്നുപേരുടേയും നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം അമ്മു സജീവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്തെത്തി.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്. അമ്മു സജീവിന്റെ മരണത്തിൽ അടിമുടി ദുരൂഹതയാണ് നില നിൽക്കുന്നതെന്നും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്നുമാണ് കെ.എസ്.യു ഭാരവാഹികൾ പറയുന്നത്.
2024 ഒക്ടോബർ 10ന് അമ്മുവിന്റെ പിതാവ് സജീവ് ”മകളുടെ ജീവന് പോലും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി” പരാതി നൽകിയിരുന്നെന്നും നടപടിയുണ്ടാകുമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകിയെങ്കിലും വീണ്ടും ഉപദ്രവം നേരിടേണ്ടി വന്നെന്നും പരാതിയിൽ പറയുന്നു. ഒക്ടോബർ 27 ന് വീണ്ടും പരാതി നൽകിയെങ്കിലും വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്ന നിലപാടാണ് കോളജ് പ്രിൻസിപ്പലിന്റെയും അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായത് എന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് നൽകിയ കത്തിൽ പറയുന്നു.