സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. PV Anwar to form a new political party amid CPM-related controversies
യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന പോരാട്ടം വലിയ വിപ്ലവമാണ്. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപത്തിലേക്ക് മാറുക തന്നെ ചെയ്യും. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷട്രീയ പാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്നും അന്‍വര്‍ പറഞ്ഞു. യുവാക്കളിലാണ് പ്രതീക്ഷ. അവരെ സംസ്ഥാനം മുവുവന്‍ അണി നിരത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി.
പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയാറാക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടു പോകും. ഇപ്പോള്‍ നേതാക്കളായി നടക്കുന്നവരാരും വീട്ടില്‍ നിന്നും നേതാക്കളായവരല്ല.
ജനങ്ങളാണ് അവരെ നേതാക്കളാക്കിയത്. അതിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടത് അത്യാവശ്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി മത്സരിക്കും. എല്ലാ പഞ്ചായത്തിലും യുവാക്കളെ മത്സരിപ്പിക്കാനാണ് തീരുമാനമെന്നും അന്‍വര്‍ വ്യക്തമാക്കി.
സിപിഎമ്മില്‍ നിന്നും പുറത്തുപോകുന്നവരെ വര്‍ഗീയവാദിയാക്കുന്നത് സ്ഥിരം പരിപാടിയാണ്. ഹിന്ദു പുറത്തുപോയാല്‍ സംഘിയാക്കും. മുസ്ലിമാണെങ്കില്‍ ‘സുഡാപ്പി’യും ജമാഅത്തെ ഇസ്ലാമിയുമാക്കും. അതാണ് രീതി.
മാപ്ലയായ എനിക്ക് അവര്‍ പേര് ചാര്‍ത്തുമെന്ന കാര്യം ഉറപ്പല്ലേയെന്നും അന്‍വര്‍ പറഞ്ഞു.അതെല്ലാം രീതിയില്‍ ആക്രമിച്ചാലും തുടങ്ങിയ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.