സ്മാർട്ടല്ല സൂപ്പർ സ്മാർട്ടാണ് ഈ സർക്കാർ സ്കൂൾ
ആലപ്പുഴ: പഠിക്കാൻ എ.സി റൂം. ക്ലാസ് മുറിയോട് ചേർന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ.
ബ്ലാക്ക് ബോർഡില്ല, പകരം ഡിജിറ്റൽ ബോർഡായി ഉപയോഗിക്കാവുന്ന സ്മാർട്ട് ടി.വി. ഊണുമുറിയിൽ എ.സിയും ടിവിയും… സ്മാർട്ടല്ല, സൂപ്പർ സ്മാർട്ടാണ് പുന്നപ്ര ഗവ. സി.വൈ.എം.എ യു.പി സ്കൂൾ.
പുന്നപ്ര ഗവ. സി.വൈ.എം.എ യു.പി സ്കൂളിലെ ഏഴാം ക്ലാസ് മുറി ആധുനികവത്കരിച്ച് സ്മാർട്ട് സംവിധാനങ്ങളോടെ പുനർനിർമിച്ചു.
എ.സി, ഡിജിറ്റൽ ബോർഡ്, അറ്റാച്ച്ട് ടോയ്ലെറ്റ്, ടിവിയോടുകൂടിയ ഊണുമുറി തുടങ്ങിയ സൗകര്യങ്ങളാണ് പ്രത്യേകത. പഞ്ചായത്ത് ഫണ്ടിൽ 13 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസിന്റെ ആശയമായാണ് ഈ ആധുനികവത്കരണം സഫലമായത്.
പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ചാണ് ഏഴാം ക്ലാസ് മുറിയെ സ്മാർട്ട് സംവിധാനങ്ങളോട് കൂടിയ ആധുനിക പഠനകേന്ദ്രമാക്കി മാറ്റിയത്.
ഒരു സർക്കാർ സ്കൂളിൽ ഇത്രയും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു എന്നത് നാട്ടുകാർക്കും രക്ഷിതാക്കൾക്കും അഭിമാനമാണ്.
ഇപ്പോൾ സ്കൂളിൽ ആകെ 73 കുട്ടികളാണ് പഠിക്കുന്നത്. ഏഴാം ക്ലാസിൽ ആറ് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണ് ഉള്ളത്.
വർഷങ്ങൾക്ക് മുമ്പ് ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞിരുന്നു.
എന്നാൽ പുതിയ ആധുനികവത്കരണങ്ങൾക്കൊണ്ട് അടുത്ത അധ്യായന വർഷം മുതൽ കൂടുതൽ കുട്ടികൾ സ്കൂളിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി.
പഞ്ചായത്തിന്റെ ലക്ഷ്യം ഇവിടെ തീരുന്നില്ല. അടുത്ത ഘട്ടത്തിൽ മറ്റുള്ള ക്ലാസ് മുറികളെയും ഈ മാതൃകയിൽ ആധുനികവത്കരിക്കാനാണ് പദ്ധതി.
എല്ലാ കുട്ടികൾക്കും സമാനമായ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
കുട്ടികളുടെ ആരോഗ്യം, പ്രത്യേകിച്ച് പെൺകുട്ടികളിൽ സാധാരണ കാണുന്ന മൂത്രസംബന്ധമായ അണുബാധാ പ്രശ്നങ്ങൾ എങ്ങനെ കുറയ്ക്കാം എന്ന ചിന്തയായിരുന്നു ഈ ആശയത്തിന് പിന്നിൽ എന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് പറയുന്നു.
“വീടിന്റെ അന്തരീക്ഷം സ്കൂളിലുമുണ്ടാകണം, അതാണ് കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മത്സ്യത്തൊഴിലാളികൾ, കർഷകർ, കൂലിപ്പണിക്കാർ എന്നിവരുടെ മക്കളാണ് ഈ സ്കൂളിൽ കൂടുതലായും പഠിക്കുന്നത്.
അവരുടെ കുട്ടികൾക്കും നഗരത്തിലെ സ്വകാര്യ സ്കൂളുകളെ അപേക്ഷിച്ച് കുറഞ്ഞതൊന്നും ലഭിക്കരുത് എന്ന നിലപാടിലാണ് പഞ്ചായത്ത്.
അതിനാലാണ് എ.സി, ഡിജിറ്റൽ ബോർഡ്, അറ്റാച്ച്ട് ടോയ്ലെറ്റ്, ടിവിയോടുകൂടിയ ഊണുമുറി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾ ഹെഡ്മിസ്ട്രസ് ലിൻസി തോമസിന്റെ വാക്കുകൾ പ്രകാരം, “കുട്ടികൾക്ക് കിട്ടാവുന്നതിൽ മികച്ച അന്തരീക്ഷം ഒരുക്കുകയാണ് പഞ്ചായത്ത് ചെയ്തത്.
ഇപ്പോൾ കുട്ടികൾക്കും അദ്ധ്യാപകർക്കും പഠനം കൂടുതൽ ആകർഷകവും സുഖകരവുമാണ്. ഡിജിറ്റൽ ബോർഡുകൾ കൊണ്ടു പാഠങ്ങൾ കൂടുതൽ മനോഹരമായി അവതരിപ്പിക്കാനും കഴിയും.”
കുട്ടികളും രക്ഷിതാക്കളും ഈ മാറ്റം ആനന്ദത്തോടെ സ്വീകരിച്ചിരിക്കുകയാണ്. രാവിലെ സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് എ.സി തണുപ്പും ശുചിത്വമുള്ള ടോയ്ലെറ്റുകളും നൽകുന്ന സൗകര്യം വലിയ ആശ്വാസമാണ്.
ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ സ്കൂളിൽ പോലും ഇത്തരമൊരു മാതൃകാ മാറ്റം സാധ്യമാണെന്ന് പുന്നപ്ര സ്കൂൾ തെളിയിച്ചിരിക്കുന്നു.
പഠനമുറിയും പഠനാന്തരീക്ഷവും ഒരുമിച്ച് പുതുക്കിയ ഈ “സൂപ്പർ സ്മാർട്ട്” ക്ലാസ് മുറി സർക്കാർ വിദ്യാഭ്യാസരംഗത്തിന് ഒരു മാതൃകയാണ്.
കുട്ടികളുടെ ആത്മവിശ്വാസം ഉയർത്താനും പൊതുവിദ്യാഭ്യാസ മേഖലയെ ജനകീയമാക്കാനും ഈ ശ്രമം സഹായകമാകുമെന്ന് പഞ്ചായത്തും സ്കൂൾ അധികൃതരും വിശ്വസിക്കുന്നു.
English Summary :
punnapra govt school smart classroom, alappuzha smart school, government school development kerala, modern classroom kerala, ac classroom kerala, pg cyrus initiative