അലഹബാദ്: പണി അറിയാത്ത ജഡ്ജിയുടെ ചെവിക്കുപിടിച്ച് ഹൈക്കോടതി. വിധിന്യായം വൃത്തിയായി എഴുതാൻ പോലും അറിയാത്ത ജഡ്ജി ഏമാൻ എല്ലാം ഒന്നുകൂടി പഠിച്ചു വന്നിട്ട് പണി ചെയ്താൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവം നടന്നത് ഉത്തർപ്രദേശിലെ കാൺപൂരിലാണ്. അലഹബാദ് ഹൈക്കോടതിയാണ് ഇത്തരത്തിൽ അസാധാരണ നടപടി സ്വീകരിച്ചത്.
ഹൈക്കോടതിയുടെ വ്യത്യസ്തമായ ശിക്ഷ ലഭിച്ചത് കാൺപൂർ നഗർ അഡീഷണൽ ജില്ലാ ജഡ്ജി അമിത് വർമ്മക്കാണ്. എങ്ങനെ വിധി എഴുതണമെന്ന് മൂന്ന് മാസം ജുഡീഷ്യൽ അക്കാദമിയിൽ പോയി പഠിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ലക്നൗവിലുള്ള ജൂഡീഷ്യൽ ട്രെയിനിംഗ് ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ജഡ്ജിയെ പണി പഠിപ്പിക്കാൻ അയക്കുന്നത്.
മുന്നാ ദേവി എന്ന വ്യക്തി നല്കിയ പരാതി വേണ്ടവിധം നോക്കാതെ മൂന്ന് വരി വിധിന്യായം പുറപ്പെടുവിച്ച അഡീഷണൽ ജഡ്ജി അമിത് വർമ്മയെ ഹൈക്കോടതി ജഡ്ജി നീരജ് തിവാരി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. വാടക കരാർ സംബന്ധിച്ചുണ്ടായ കേസിൽ എന്തുകൊണ്ട് പരാതി തള്ളിക്കളയുന്നു എന്നുപോലും എഴുതാതെ വിധി പുറപ്പെടുവിച്ചതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
അഡീഷണൽ ജില്ലാ കോടതി വിധിക്കെതിരെ മുന്നാ ദേവി സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടലുണ്ടായത്. നേരത്തെയും അമിത് വർമ്മ ഇത്തരം നിരുത്തരവാദപരമായ വിധികൾ പുറപ്പെടുവിച്ചിട്ടുള്ളതായി ഹൈക്കോടതി കണ്ടെത്തി. വിധിന്യായം എഴുതാൻ കഴിവോ യോഗ്യതയോ ഇല്ലാത്ത വ്യക്തി എന്നാണ് ജില്ലാ ജഡ്ജിയെക്കുറിച്ച് ഹൈക്കോടതി പറഞ്ഞത്.