സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കും; കരട് വിജ്ഞാപനം ഒരു മാസത്തിനകം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി.
ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മന്ത്രി തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് നൽകി. സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ഇപ്പോഴും 2013ലെ വിജ്ഞാപനപ്രകാരം തന്നെയാണ് ജീവനക്കാർക്ക് വേതനം നൽകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനത്തിൽ ഏകദേശം 60 ശതമാനം വർധനവാണ് തൊഴിൽ വകുപ്പിന്റെ ശുപാർശ. ഈ വർധനവ് ആശുപത്രികൾക്ക് അമിതമായ സാമ്പത്തിക ബാധ്യത സൃഷ്ടിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രി വ്യവസായബന്ധ സമിതിയുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മിനിമം വേതന കമ്മിറ്റി നടത്തിയ ചർച്ചകളിൽ മാനേജ്മെന്റ് പ്രതിനിധികൾ സഹകരിക്കാത്ത സാഹചര്യത്തിലാണ് 1948ലെ മിനിമം വേതന നിയമപ്രകാരം സർക്കാർ നേരിട്ട് വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
വേതന പരിഷ്കരണത്തിനായി 2023 ഒക്ടോബറിൽ രൂപീകരിച്ച കമ്മിറ്റി 14 ജില്ലകളിലായി തെളിവെടുപ്പുകൾ നടത്തിയെങ്കിലും മാനേജ്മെന്റുകളുടെ പ്രതികൂല സമീപനം മൂലം സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല.
യോഗത്തിൽ അഡിഷണൽ ലേബർ കമ്മിഷണർ കെ. എം. സുനിൽ, സ്വകാര്യ ആശുപത്രി മിനിമം വേതന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
English Summary
The Kerala government will issue a draft notification within one month to revise the minimum wages of private hospital employees, Labour Minister V. Sivankutty announced. The proposal suggests a 60% wage hike, noting that most hospitals still follow the 2013 wage notification. As management representatives failed to cooperate during discussions, the government has decided to directly issue the notification under the Minimum Wages Act, 1948.
private-hospital-staff-minimum-wage-revision-kerala
Kerala, Private Hospitals, Minimum Wage, Labour Department, V Sivankutty, Hospital Employees, Wage Revision, Government Notification









