പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ കഴിഞ്ഞ മൂന്ന് വർഷമായി ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. എൻഐഎയുടെ അബ്‌സ്‌കണ്ടർ ട്രാക്കിംഗ് ടീമിൻ്റെ നിരന്തരമായ ശ്രമങ്ങൾക്ക് ശേഷമാണ് എറണാകുളത്ത് നിന്ന് ഇയാളെ പിടികൂടിയത്.
ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു.
എലപ്പുള്ളി സ്വദേശിയും എസ്‍.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ വധത്തിന്റെ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയതിനു പിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു.
2022 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ, വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പിഎഫ്ഐ നേതാക്കളും അണികളും ചേർന്നാണ് കൊലപാതക ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്തി. കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി 63 പ്രതികൾക്കെതിരെ എൻഐഎ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.









