വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് തലവനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു.
സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ആയിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.
മാര്‍പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍നിന്നും കര്‍മമണ്ഡലമായിരുന്ന പെറുവില്‍നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ളത്.
പത്രോസിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കര്‍ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാര്‍പാപ്പ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭമായത്.
കുര്‍ബാന മധ്യേ വലിയ ഇടയന്റെ വസ്ത്രവും(പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി സഭയുടെ സാരഥ്യം മാര്‍പാപ്പ ഏറ്റെടുത്തു.
സഭയുടെ ആദ്യ മാര്‍പാപ്പയായിരുന്ന പത്രോസിന്റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്റെ മോതിരവും പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്.
സ്ഥാനാരോഹണച്ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.
ക്രിസ്തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്നാണെന്ന് സ്ഥാനാരോഹണത്തിന് ശേഷം മാര്‍പാപ്പ പറഞ്ഞു. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണ്.
ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടു പോകണം. ഐക്യമുള്ള സഭയാണ് തന്റെ ആഗ്രഹമെന്നും മാര്‍പാപ്പ പറഞ്ഞു.
ഇത് സ്‌നേഹത്തിന്റെ സമയമാണ്. ലോകസമാധാനത്തിനായി നമ്മൾ ഒരുമിക്കണം. സമാധാനമുള്ള ഒരു പുതിയ ലോകത്തിലേയ്ക്ക് നടക്കണം.
പരസ്പരം സ്‌നേഹിക്കാന്‍ മനുഷ്യന് സാധിക്കണം. ദൈവ സ്‌നേഹം ഉള്ളില്‍ നിറയുമ്പോള്‍ മാത്രമേ അപരസ്‌നേഹം സാധ്യമാവുകയുള്ളൂ.
ഇവിടെ സ്‌നേഹത്തിന്റെ പാലങ്ങള്‍ തീര്‍ക്കണം. അങ്ങനെ പരസ്പരം സ്‌നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കണം’, ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു.