ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് നേതൃത്വം വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് പറഞ്ഞു. ഒരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ഇതിനായി എട്ടുമാസക്കാലമുള്ള നിരവധി നടപടിക്രമങ്ങളുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയവും നടക്കണം.
മാര്‍പാപ്പയ്ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് അതീവ താത്പര്യമുണ്ടെന്നും അദേഹം പറഞ്ഞു. കോവിഡുകാലത്ത് മാറ്റിവച്ച പല വിദേശയാത്രകളും ക്രിസ്തുജയന്തി 2025മായി ബന്ധപ്പെട്ട നിരവധി പദ്ധതികളും ഈവര്‍ഷം നടത്താനാണ് തീരുമാനം.
ഇതിനുശേഷമായിരിക്കും ഇന്ത്യ സന്ദര്‍ശനത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ആലോചന നടത്തുന്നതെന്നും മാര്‍ ജോര്‍ജ് കൂവക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശന പട്ടികയിൽ ശിവഗിരിയും ഉൾപ്പെട്ടിട്ടുണ്ടെന്നും കേരള സന്ദർശനം മാർപ്പാപ്പ ഏറെ ആഗ്രഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിന് കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണം. അത്രയും സമയമുണ്ടോയെന്നതാണ് വലിയ വെല്ലുവിളി. ആരോഗ്യം അനുവദിച്ചാൽ 2026നുള്ളിൽ ഉറപ്പായും മാർപ്പാപ്പ എത്തുമെന്നും കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.
ശിവഗിരി മഠം സംഘടിപ്പിച്ച ലോക സർവമത സമ്മേളന ശേഷം മാർപ്പാപ്പ ആദ്യം ചോദിച്ചത് അവരെല്ലാം സന്തോഷമായാണോ മടങ്ങിയത് എന്നായിരുന്നു. പിതാവിന് ഗുരു ദർശനങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. അങ്ങേയറ്റം സന്തോഷത്തോടെയാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മതങ്ങളുടെ സമ്മേളനങ്ങൾ അസീസിയിൽ നടത്താറുണ്ടെങ്കിലും അതിൽ നിന്നൊക്കെ സർവമത സമ്മേളനം വേറിട്ടു നിന്നു. ക്ളീമിസ് പിതാവിന്റേയും റാഫേൽ തട്ടിൽ പിതാവിന്റെയും ഉൾപ്പെടെയുള്ളവരുടെ പ്രത്യേക താത്പര്യമാണ് അതിന് നിദാനമായത്. ഇത്രയും ആളുകളെ വിസയെടുത്ത് വത്തിക്കാനിലെത്തിക്കുക നിസാര കാര്യമല്ല. ഇതിനായി പ്രത്യേകമൊരു വൈദികനെയും നിയോഗിച്ചിരുന്നു.
ഇന്ത്യയിലേയ്ക്കുള്ള മാർപാപ്പയുടെ യാത്രയ്ക്ക് മതസൗഹാർദ്ദത്തിന്റെ തലവുമുണ്ട്. മാർപ്പാപ്പ ഇപ്പോൾ വീൽച്ചെയറിലായതിനാൽ യാത്രകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലൊക്കെ തലസ്ഥാനത്തെത്തി ആളുകളെ കാണുകയാണ് പതിവെങ്കിലും ഇന്ത്യ പോലൊരു രാജ്യത്ത് അത് സാദ്ധ്യമല്ല. സാഹചര്യങ്ങൾ ഒത്തുവന്നാൽ ശിവഗിരിയിൽ മാർപ്പാപ്പ എത്തും.
കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടശേഷം തിരിച്ച് നാട്ടിലെത്തിയ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന് ചങ്ങനാശേരി എസ്ബി കോളജിലും സ്വീകരണം നല്‍കി. ജര്‍മനിയിലെ സ്റ്റുറ്റ്ഗാര്‍ട്ട് റോര്‍ട്ടന്‍ബര്‍ഗ് രൂപത സംഭാവനയായി നല്‍കി കോളജില്‍ സ്ഥാപിച്ച 150 കെവിയുടെ സൗരോര്‍ജപ്ലാന്റിന്റെ സ്വിച്ച്ഓണ്‍ കര്‍മം മാര്‍ ജോര്‍ജ് കൂവക്കാട്ട് നിര്‍വഹിച്ചു.