വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വത്തിക്കാൻ.
അതേസമയം, പോപ്പിന്റെ ഇരുശ്വാസകോശങ്ങളിലും അണുബാധയുണ്ടെന്നും അതിനാൽ അതീവജാഗ്രത തുടരുകയാണെന്നും വത്തിക്കാൻ പത്രകുറിപ്പിലൂടെ അറിയിച്ചു. മാർപാപ്പക്ക് ഓക്സിജൻ തെറാപ്പിയും തുടരുകയാണ്.
ചൊവ്വാഴ്ച രാത്രിയിൽ പോപ്പ് നന്നായി വിശ്രമിച്ചു. എന്നാൽ കുറച്ചുസമയം വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ശ്വസനം.
സാധാരണയിലും വൈകി രാവിലെ എട്ടിനാണ് മാർപാപ്പ ഉണർന്നത്. പകൽ അസ്വസ്ഥതകളില്ലാതെ വിശ്രമിച്ചെന്നും വത്തിക്കാന്റെ പത്രകുറിപ്പിൽ വിശദീകരിക്കുന്നു.
നോമ്പുകാല ശുശ്രൂഷകൾക്ക് നേതൃത്വം നൽകാനായി മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാളിനെ നിയോഗിച്ചതായി വത്തിക്കാൻ. ഇന്നലെ ക്ഷാരബുധൻ ശുശ്രൂഷകളിൽ അദ്ദേഹമായിരുന്നു കാർമികനായത്.
മാർപാപ്പ ഉൾപ്പെടെ വത്തിക്കാനിലെ പ്രമുഖർ പങ്കെടുക്കേണ്ടിയിരുന്ന നോമ്പുകാല ധ്യാനം ശനിയാഴ്ച തുടങ്ങും. ഫെബ്രുവരി 14ന് ആണ് 88 വയസ്സുള്ള മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.