വരുന്നത് 1000 കോടിയുടെ കപ്പൽ നിർമ്മാണശാല; കൊച്ചി കഴിഞ്ഞാൽ ഇനി പൊന്നാനി
പൊന്നാനി: കേരളത്തിന്റെ സമുദ്രവ്യാപാര ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് പൊന്നാനിയിൽ വൻകിട കപ്പൽ നിർമ്മാണശാല ഒരുങ്ങുന്നു.
കൊച്ചി കപ്പൽശാലയ്ക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കേന്ദ്രമായി പൊന്നാനിയെ മാറ്റുക എന്നതാണ് ലക്ഷ്യം.
കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പൊതു–സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് കപ്പൽശാലയുടെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 200 കോടി രൂപയുടെ നിക്ഷേപത്തിൽ ചെറുകിട കപ്പലുകളുടെ നിർമ്മാണ കേന്ദ്രം ആരംഭിക്കും.
ഇതിന്റെ ഭാഗമായി അഴിമുഖത്ത് ആധുനിക വാർഫും നിർമ്മിക്കും.
രണ്ടാം ഘട്ടത്തിൽ, ഏഴ് മുതൽ പത്ത് വർഷത്തിനുള്ളിൽ ഏകദേശം 1000 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കി വൻകിട കപ്പലുകൾ നിർമ്മിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്.
വെറും കപ്പൽശാല മാത്രമല്ല, പൊന്നാനിയുടെ സാമ്പത്തിക–വ്യവസായ മുഖച്ഛായ മാറ്റുന്ന ഒരു സമഗ്ര വ്യവസായ സമുച്ചയമായിരിക്കും ഇത്.
പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമായാൽ നേരിട്ടും പരോക്ഷമായും ആയിരത്തോളം പേർക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കും.
കപ്പൽ നിർമ്മാണ മേഖലയിലെ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി അത്യാധുനിക പരിശീലന കേന്ദ്രവും പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.
കപ്പൽ യാർഡ് സജീവമാകുന്നതോടെ പൊന്നാനി തുറമുഖം വഴിയുള്ള ചരക്ക് നീക്കവും ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ.
ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും
പൊന്നാനി ഫിഷിംഗ് ഹാർബറിന്റെ പടിഞ്ഞാറ് ഭാഗത്തായി കേരള മാരിടൈം ബോർഡിന്റെ കൈവശമുള്ള ഏകദേശം 29 ഏക്കർ ഭൂമിയിലാണ് കപ്പൽ നിർമ്മാണശാല സ്ഥാപിക്കുന്നത്.
പുലിമുട്ടിനോട് ചേർന്ന് പഴയ ജങ്കാർ ജെട്ടിക്ക് സമീപമാണ് വാർഫ് നിർമിക്കുക.
നിലവിൽ ഈ ഭൂമിയിൽ പ്രവർത്തിക്കുന്ന മീൻ ചാപ്പകൾ ഹാർബറിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റിസ്ഥാപിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതിയുടെ കരാർ ഒപ്പിടൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും.
പി. നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണം ഉറപ്പാക്കി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് തീരുമാനം.
കപ്പൽ നിർമ്മാണശാല പൊന്നാനിയുടെ വികസനത്തിന് വൻ ഉണർവ് നൽകുമെന്നും, പദ്ധതിയുടെ വിജയത്തിനായി തദ്ദേശീയ പിന്തുണ നിർണായകമാണെന്നും എം.എൽ.എ വ്യക്തമാക്കി.
English Summary
A major shipbuilding yard is set to come up at Ponnani, marking a new chapter in Kerala’s maritime trade history. Developed by the Kerala Maritime Board under a public-private partnership model, the project will be implemented in two phases with an investment of ₹1,200 crore. Once completed, it is expected to generate around 1,000 jobs and significantly boost port activity and industrial growth in the region.
ponnani-mega-shipbuilding-yard-kerala-maritime-project
Ponnani, Shipbuilding Yard, Kerala Maritime Board, Maritime Project, Industrial Development, Port Development, Employment, PPP Project, Kerala News









